അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ഓവോ മേഖലയിലാണ് സംഭവം.
പള്ളിയ്‌ക്ക് അകത്തേക്ക് പ്രവേശിച്ച അക്രമികൾ ആദ്യം സ്‌ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെടിയുതിർത്തത്. ഓവോയിലെ സെന്റ് ഫ്രാൻസീസ് കാത്തലിക് പള്ളിയിലായിരുന്നു ആക്രമണം. പ്രസിഡന്റ് മുഹമ്മദു ബുഹാരി ആക്രമണത്തെ അപലപിച്ചു. ഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പള്ളിക്ക് പുറത്തുനിന്നും ഒരാൾ വെടിയുതിർത്തപ്പോൾ പള്ളിയുടെ അകത്ത് നിന്ന് മറ്റൊരു അക്രമിയും വെടിയുതിർത്തിരുന്നു. രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായിരിക്കാനും ജാഗ്രത പാലിക്കാനും ഗവർണർ അകെരേദോലു ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Comments