ടെസ്റ്റ് ക്രിക്കറ്റിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിന് അവസരമുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ. ഗെയിമിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 10,000 റൺസ് തികയ്‌ക്കുന്ന 14ാമത്തെ കളിക്കാരനായി റൂട്ട് മാറിയതിന് പിന്നാലെയാണ് മുൻ ഓസീസ് നായകന്റെ അഭിപ്രായം. ഞായറാഴ്ച ലോർഡ്‌സിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് ഈ നാഴികക്കല്ല് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ റൂട്ടിന് അവസരമുണ്ടെന്ന് ടെയ്ലർ മത്സരശേഷം പറഞ്ഞു. ‘റൂട്ടിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും അവശേഷിക്കുന്നു, അതിനാൽ സച്ചിന്റെ റെക്കോർഡ് കൈവരിക്കാനാകുമെന്ന് ഞാൻ കരുതുന്നു,’ ടെയ്ലർ സ്‌കൈ സ്പോർട്സിനോട് പറഞ്ഞു.
റൂട്ട് ടെസ്റ്റിൽ 10,000 റൺസ് തികച്ചു
അവസാന ഇന്നിംഗ്സിൽ പുറത്താകാതെ 115 റൺസ് നേടിയ റൂട്ട്, ന്യൂസിലൻഡിനെതിരെ തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സഹായിച്ചു. അലസ്റ്റർ കുക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി റൂട്ട്. മുൻ നായകൻ കുക്കിനേക്കാൾ വേഗത്തിലാണ് റൂട്ട് 10,000 മറികടന്നത്. റൂട്ടിന് 218 ഇന്നിംഗ്സുകളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിടാൻ സാധിച്ചു. അങ്ങനെ ഏറ്റവും വേഗത്തിൽ 10,000 ടെസ്റ്റ് റൺസ് തികയ്‌ക്കുന്ന ഇംഗ്ലണ്ട് കളിക്കാരനായി. സച്ചിന്റെ 15,921 റൺസ് മറികടക്കാൻ അദ്ദേഹത്തിന് ഇനി 5,906 റൺസ് വേണം.
റൂട്ടിന് ഇപ്പോൾ 31 വയസ്സുണ്ട്, അദ്ദേഹത്തിന് റെക്കോർഡ് മറികടക്കാൻ ഇനിയും വർഷങ്ങൾ അവശേഷിക്കുന്നു.. സച്ചിന്റെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് വളരെ സാധ്യതയുണ്ട്. സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് തകർക്കാൻ റൂട്ടിന് കഴിയുമെന്ന് മുൻ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം മെൽ ജോൺസും വിലയിരുത്തുന്നു. ടെസ്റ്റിൽ 16,000-17,000 റൺസ് നേടാനുള്ള കഴിവ് റൂട്ടിനുണ്ടെന്ന് ജോൺസ് പറഞ്ഞു. റൂട്ട് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനല്ലാത്തതിനാൽ കൂടുതൽ സമ്മർദ്ദം ഇല്ലാതെ കളിക്കാൻ അദ്ദേഹത്തിന് കഴിയും. സച്ചിന്റെ റെക്കോർഡ് അദ്ദേഹത്തിന് തകർക്കാനാകുമെന്ന് ജോൺസ് പറഞ്ഞു.
സച്ചിൻ 1989 മുതൽ 2013 വരെ ഇന്ത്യക്കായി 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. 51 സെഞ്ചുറികളും 68 അർധസെഞ്ചുറികളും ഉൾപ്പെടെ 53.78 ശരാശരിയിൽ 15,921 റൺസാണ് സച്ചിൻ നേടിയത്. റൂട്ട് ഇതുവരെ 118 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ 49.57 ശരാശരിയിൽ 10,015 റൺസ് നേടിയിട്ടുണ്ട്. 26 സെഞ്ചുറികളും 53 അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
Comments