ന്യൂഡൽഹി : പത്ത് വർഷത്തിനിടെ രാഷ്‌ട്രം വലിയ കലാപങ്ങൾക്കൊന്നും വേദിയായിട്ടില്ലെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. മതപരമായ അസഹിഷ്ണുത ടെലിവിഷൻ സ്‌ക്രീനുകൾ രൂപപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിദേശ നയങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
മുൻ കാലഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ലോകരാജ്യങ്ങൾ ഭാരതത്തെ ബഹുമാനിക്കുന്നു. ആഭ്യന്തര വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുടെ നിലപാടുകൾ മറ്റ് രാജ്യങ്ങൾ മാതൃകയാക്കുകയാണ്. നയതന്ത്ര വിഷയങ്ങളിലുള്ള അഭിപ്രായം ലോകോത്തര ശ്രദ്ധ നേടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദൃശ്യമാദ്ധ്യമങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് വർഗീയ കലാപങ്ങളും മതപരമായ അസഹിഷ്ണുതയുമെന്ന് സദ്ഗുരു ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യം ശാന്തമാണ്. കഴിഞ്ഞ് പത്ത് വർഷമായി വർഗീയ കലാപങ്ങൾ ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. തന്റെ പഠനകാലത്ത് കണ്ട വർഗീയതയുടെ ഇരുട്ടല്ല ഇന്ന് ഭാരതത്തിൽ ഉള്ളത്.
രാജ്യത്ത് എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യുന്ന കലാപശ്രമങ്ങളെ ചില മാദ്ധ്യമങ്ങൾ ആളിക്കത്തിക്കുകയാണ്. ഈ കലാപശ്രമങ്ങളെ അടിച്ചമർത്തണം. നിയമപരമായി തന്നെ കലാപകാരികൾക്കെതിരെ നടപടി എടുക്കണം.
രാജ്യത്തെ ജനങ്ങൾ ഇന്ന് സാമൂഹ്യജീവിതത്തെക്കുറിച്ച് ബോധവാന്മാരാണ്. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകൾ തങ്ങളുടെ ജീവിതത്തെയും നിലനിൽപ്പിനെയും സാമ്പത്തിക ഭദ്രതയെയും പറ്റി ബോധവതികളാണെന്നും സദ്ഗുരു വ്യക്തമാക്കി.
Comments