ലഖ്നൗ: കാൻപൂറിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നീക്കവുമായി സർക്കാരും പോലീസും. കലാപത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അറസ്റ്റ് ചെയ്യാൻ കാൻപൂർ പോലീസ്. കലാപത്തിന്റെ ഭാഗമായി വ്യാപകതോതിൽ പെട്രോൾ ബോബുകൾ നിർമ്മിക്കുകയും പോലീസിന് നേരെ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെട്രോൾ കുപ്പികളിൽ വിതരണം ചെയ്ത പമ്പുകൾ അധികൃതർ അടച്ചുപൂട്ടി. സിസിടിവി പരിശോധിച്ചതിൽ നിന്ന് സമീപ പ്രദേശങ്ങളിലെ പമ്പുകളിൽ നിന്നും കലാപകാരികൾ വ്യാപക തോതിൽ പെട്രോൾ വാങ്ങിയതായി തെളിഞ്ഞിരുന്നു.
ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി കാൺപൂർ ജില്ലാ സപ്ലൈ ഓഫീസർ ജിതേന്ദ്ര പഥക് വ്യക്തമാക്കി. കുപ്പികളിൽ പെട്രോൾ വിൽക്കുന്നതിന് ഇവിടെ വിലക്കുണ്ടായിരുന്നു. ഇത് മറികടന്നാണ് കലാപകാരികൾക്ക് വ്യാപകമായ തോതിൽ പെട്രോൾ നൽകിയത്. അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ മുഖം വ്യക്തമാക്കുന്ന പോസ്റ്ററുകൾ കാൻപൂറിലും സമീപ പ്രദേശങ്ങളിലും പോലീസ് പതിച്ചു. കലാപവുമായി ബന്ധപ്പെട്ട് അക്രമങ്ങളിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചത്.
അക്രമകാരികളെ തിരിച്ചറിഞ്ഞാൽ പോലീസിൽ അറിയിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തു വിടില്ലെന്നും പോലീസ് പറഞ്ഞു. ടിവി ചാനലിലെ സംവാദത്തിൽ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിന്റെ പേരിലാണ് വെള്ളിയാഴ്ച മുതൽ അക്രമികൾ തെരുവുകളിൽ കലാപം അഴിച്ചു വിട്ടത്. ബിജെപി നേതാവ് പ്രവാചക നിന്ദ നടത്തിയെന്നതായിരുന്നു വിവാദം.
Comments