ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരോധിത ഭീകര സംഘടനയായ ഉൾഫ വ്യാപകമായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ജനവാസ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയുമാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, രാഷ്‌ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ശേഖരിക്കാനും ഭീകരർക്ക് പദ്ധതിയുണ്ടെന്നാണ് വിവരം. ഹ്രസ്വകാല ഇടവേളക്ക് ശേഷം ഉൾഫ ഭീകരർ അസം അതിർത്തി കേന്ദ്രീകരിച്ച് യുവാക്കളെ വ്യാപകമായി സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയപ്പെടുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലേക്കും ഉൾഫ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിന് മുന്നോടിയായി പുതുതായി പരിശീലനം നേടുന്ന ഭീകരരെ ഉൾഫ, മ്യാന്മർ അതിർത്തിയിലെ ക്യാമ്പുകളിൽ വിന്യസിച്ചിരിക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
Comments