കീവ്: റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങി യുക്രൈൻ സൈനികരെ അന്വേഷണത്തിനായി റഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മാരിയുപോൾ നഗരത്തിൽ കീഴടങ്ങിയ ആയിരത്തിലധികം യുക്രേനിയൻ സൈനികരെ അന്വേഷണത്തിനായി റഷ്യയിലേക്ക് മാറ്റിയതായിയാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളെ ദുർബലപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
അസോവ്സ്റ്റൽ പ്ലാന്റിൽ നിന്ന് 2,000 തടവുകാരെ കൈമാറാൻ തയ്യാറെടുത്തെങ്കിലും തങ്ങൾക്ക് മുന്നിൽ കീഴടങ്ങിയ സൈനികരെ വിചാരണ ചെയ്യണമെന്നാണ് റഷ്യൻ നിയമനിർമ്മാതാക്കളുടെ ആവശ്യം. തുടർന്ന് അസോവ്സ്റ്റലിൽ നിന്ന് 1000-ത്തിലധികം ആളുകളെ റഷ്യയിലേക്ക് കടത്തിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ യുക്രേനിയൻ തടവുകാരെ റഷ്യയിലേക്ക് മാറ്റുമെന്ന് റഷ്യൻ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, യുക്രൈനിന്റെ വിവിധ പ്രദേശങ്ങൾ കീഴ്പ്പെടുത്താനുള്ള റഷ്യയുടെ ശ്രമങ്ങൾ തുടരുകയാണ്.റഷ്യയെ തടുക്കാൻ ഉക്രൈന് സഹായമായി ആയുധം നൽകാൻ ഒരുങ്ങുകയാണ് അമേരിക്കയും ബ്രിട്ടനും. ദീർഘ ദൂര മിസൈലുകളും മറ്റ് അത്യാധുനിക ആയുധങ്ങളുമാണ് യുക്രൈന് നൽകുന്നത്. എന്നാൽ അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനത്തിന് താക്കീതുമായാണ് റഷ്യ രംഗത്ത് വന്നത്. ആയുധങ്ങൾ നൽകിയാൽ തിരിച്ചടി വീണ്ടും ശക്തമാക്കുമെന്നായിരുന്നു പുടിൻ നൽകിയ മറുപടി.
Comments