തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്‌ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ടെന്നും സ്വപ്‌ന പ്രതികരിച്ചു.
നേരത്തെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വന്നത് എം.ശിവശങ്കർ പുറത്തിറക്കിയ പുസ്തകത്തെക്കുറിച്ച് പറയാനാണ്. ഇപ്പോൾ താൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് താൻ പ്രതിയായ കേസിനെക്കുറിച്ച് കോടതിയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ അറിയിക്കാനാണെന്നും സ്വപ്‌ന വ്യക്തമാക്കി. കറൻസി നിറച്ച ബാഗ് മുഖ്യമന്ത്രിക്ക് വേണ്ടി കടത്തിയെന്നും ബിരിയാണി ചെമ്പിൽ കള്ളക്കടത്ത് നടത്തിയെന്നും ഉൾപ്പെടെ പിണറായി വിജയനെതിരെയുള്ള എല്ലാ ആരോപണങ്ങളിലും താൻ ഉറച്ചുനിൽക്കുകയാണ്. മാദ്ധ്യമങ്ങളിലൂടെ പ്രതിച്ഛായ ഉണ്ടാക്കാൻ താൽപര്യപ്പെട്ടിട്ടില്ല. കോടതിയിൽ നൽകിയിട്ടുള്ള രഹസ്യമൊഴിയിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പറയാനുള്ളതെല്ലാം പുറത്തുവിടാനാകില്ലെന്നും കോടതി അനുവദിക്കുമ്പോൾ എല്ലാം തുറന്നുപറയുമെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജയിൽ അധികൃതർ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഈ ഘട്ടത്തിൽ താൻ പുറത്തുപറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും സ്വപ്‌ന വ്യക്തമാക്കി. അതേസമയം പിസി ജോർജ്ജിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സരിതയെ പോലെ തന്നെ കാണേണ്ടതില്ലെന്നും സ്വപ്ന പ്രതികരിച്ചു.
Comments