മുംബൈ: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഇസ്ലാമിക സംഘടനാ നേതാവ്. നാഗ്പൂരിലെ ദി മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ഹമീദ് ആണ് പരസ്യമായി വധഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. കമലേഷ് തിവാരിയുടെ ഗതി നൂപുർ ശർമ്മയ്‌ക്കും ഉണ്ടാകുമെന്നാണ് ഭീഷണി.
വാർത്താ സമ്മേളനത്തിനിടെയായിരുന്നു ഭീഷണി മുഴക്കി ഹമീദ് രംഗത്ത് വന്നത്. പ്രവാചകനെ നിന്ദിച്ച് സംസാരിച്ച നൂപുർ ശർമ്മ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ അർഹിക്കുന്നില്ല. പ്രവാചകനെ നിന്ദിച്ച വനിതാ നേതാവ് സ്വന്തം ആത്മഹത്യാക്കുറിപ്പിലാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രവാചക നിന്ദ നടത്തിയതിനാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത്. നിങ്ങളെയും വെറുതെ വിടുമെന്ന് വിചാരിക്കേണ്ട. 1100 വാൾട്ട് വൈദ്യുതി ഒരിക്കലും തൊട്ടുനോക്കരുതെന്നും ഹമീദ് ഭീഷണി മുഴക്കി.
നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നാഗ്പൂരിൽ വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയും നൂപുറിനെ വധിക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു.
2019 ലാണ് ഹിന്ദു സമാജ് വാദി പാർട്ടി നേതാവായിരുന്ന കമലേഷ് തിവാരിയെ പ്രവാചക നിന്ദ ആരോപിച്ച് അതിക്രൂരമായി കൊല്ലപ്പെടുത്തിയത്. വെടിവെച്ച് വീഴ്‌ത്തിയ ശേഷം ശരീരത്തിൽ നിരവധി തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.
Comments