പാലക്കാട്: ഫ്‌ളാറ്റിൽ നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് വ്യക്തമാക്കി സരിത്തിന്റെ പ്രതികരണം. വിജിലൻസ് ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാവിലെ കസ്റ്റഡിയിൽ എടുത്ത സരിത്തിനെ ഉച്ചയോടെയാണ് വിജിലൻസ് വിട്ടത്.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് തന്നെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിജിലൻസ് പറഞ്ഞത്. എന്നാൽ കേസിനെക്കുറിച്ച് ഒരു കാര്യവും തന്നോട് ആരാഞ്ഞില്ല. ചോദിച്ചത് മുഴുവൻ സ്വപ്‌നയെക്കുറിച്ചാണ്. ആരുടെ നിർബന്ധപ്രകാരമാണ് സ്വപ്‌ന മുഖ്യമന്ത്രിയ്‌ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത് എന്നായിരുന്നു അവർ ചോദിച്ചതെന്നും സരിത്ത് പറഞ്ഞു.
തന്നെ ബലം പ്രയോഗിച്ചാണ് ഫ്‌ളാറ്റിൽ നിന്നും പിടിച്ചുകൊണ്ടുപോയത്. മൂന്ന് പേർ സംഘത്തിൽ ഉണ്ടായിരുന്നു. ഫ്‌ളാറ്റിൽ എത്തിയ ഇവർ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ സരിത്താണോയെന്ന് ചോദിച്ചു. തുടർന്ന് പിടിച്ച് വലിച്ച് കാറിൽ കയറ്റുകയായിരുന്നു. ചെരിപ്പിടാനോ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ സമ്മതിച്ചില്ല. വാഹനത്തിൽ കയറിയതും തന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്നും സരിത്ത് വ്യക്തമാക്കി.
വിജിലൻസ് ഓഫീസിൽ എത്തിയപ്പോഴാണ് കൊണ്ടുപോയത് ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായത്.
മൊബൈൽ ഫോൺ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ആണ്. സീഷർ നോട്ടീസ് നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി കേസിലെ പ്രതിയാണെന്നാണ് അവർ പറയുന്നത്. നോട്ടീസ് നൽകിയാണ് കൊണ്ടുപോയതെന്ന വിജിലൻസ് വാദം തെറ്റാണ്. തനിക്ക് നോട്ടീസ് നൽകിയില്ല. ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഫ്‌ളാറ്റിലെ സിസിടിവിയിൽ നിന്നും ലഭിക്കും. തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഫോൺ കസ്റ്റഡിയിൽ എടുത്തത്. തന്റെ ജീവന് ഭീഷണിയുണ്ട്. ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സരിത്ത് പറഞ്ഞു.
Comments