കോഴിക്കോട്: പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്. 50,000 രൂപ മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയോടെയാണ് മോഷണം നടന്നത്.
മുഖംമൂടി ധരിച്ചായിരുന്നു മോഷ്ടാവ് കവർച്ച നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് റാഫിയെ മർദ്ദിക്കുകയും കെട്ടിയിട്ട് കവർച്ച നടത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ജീവനക്കാരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പമ്പിന്റെ ഓഫീസിൽ നിന്ന് മുളകുപൊടിയുടെ ഗന്ധം അനുഭവപ്പെട്ടതോടെയാണ് സുരക്ഷാ ജീവനക്കാരൻ ഓടിച്ചെന്നത്. തുടർന്ന് ഓഫീസ് മുറിയിൽ നിന്നിരുന്ന മോഷ്ടാവുമായി മൽപ്പിടുത്തം ഉണ്ടാകുകയായിരുന്നു. തിരക്കേറിയ റോഡിന് സമീപമുള്ള പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. രാത്രി ഒന്നേമുക്കാലോടെയായിരുന്നു സംഭവം.
Comments