പത്തനംതിട്ട : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ എസ്.രാജീവ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
വസ്തു പോക്കുവരവ് സംബന്ധിച്ച് വയത്തല സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഇരുവരെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് അയ്യായിരം രൂപയാണ് ആവശ്യപ്പെട്ടത്.തുടർന്ന് ഇയാൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ഒരുമാസം മുമ്പാണ് സ്ഥലം പോക്ക് വരവ് ചെയ്യാൻ പരാതിക്കാരൻ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയത്. പല തവണ പല കാരണങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസർ നടപടി ക്രമങ്ങൾ വൈകിപ്പിച്ചു. തുടർന്ന് പരാതിക്കാരനിൽ നിന്നും കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെട്ടു. തുടർന്നാണ് ഇയാൾ വിജിലൻസിനെ സമീപിച്ചത്.
ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം പണവുമായി വില്ലേജ് ഓഫീസിലെത്തി. പണം കൈമാറിയതിന് പിന്നാലെ ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി വില്ലേജ് ഓഫീസറേയും വില്ലേജ് അസിസ്റ്റന്റിനേയും അറസ്റ്റ് ചെയ്തു.വിജിലൻസ് സംഘത്തെ കണ്ട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുധീർ ഇറങ്ങി ഓടിയിരുന്നു. ഇയാൾ പണം ആവശ്യപ്പെട്ടില്ലെന്നാണ് പരാതിക്കാരൻ വിജിലൻസിന് നൽകിയ മൊഴി. അതേസമയം സുധീർ ഇറങ്ങി ഓടിയതെന്തിനെന്ന് വിജിലിൻസ് ഉദ്യോഗസ്ഥർക്കും പിടിയില്ല. വിജിലൻസ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
Comments