തിരുവനന്തപുരം : ബിയറും വൈനും മിനി പാക്കറ്റുകളാക്കി സംസ്ഥാനത്ത് വിൽക്കേണ്ടന്ന നിലപാടെടുത്ത് സർക്കാർ.ഇത് സംബന്ധിച്ച ബെവ്‌കോയുടെ തീരുമാനം സർക്കാർ മരവിപ്പിച്ചു.ഇത്തരം പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ശുപാർശക്ക് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു.
പുതിയ മദ്യ നയത്തിൽ ഉൾപ്പെടുത്താത്തതിനാൽ മാറ്റം വേണ്ടെന്നാണ് സർക്കാർ തീരുമാനം .180 മ.ലിറ്ററിന് താഴെ ബിയർ വിൽക്കാൻ അബ്കാരി നയം അനുവദിക്കില്ലെന്നും നികുതി വകുപ്പ് വ്യക്തമാക്കുന്നു.
വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്ത് ജവാന്റെ ഉത്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.മദ്യവില കൂട്ടേണ്ട സാഹചര്യമാണ്. സ്പിരിറ്റ് വില കൂട്ടിയത് ഉത്പാദനത്തെ ബാധിച്ചു.വില കുറഞ്ഞ മദ്യമായ ജവാൻ നിർമിക്കുന്നത് നഷ്ടത്തിലാണ്. ഇതിനായി 72 രൂപയ്‌ക്കാണ് സ്പിരിറ്റ് വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
കുറച്ച് ദിവസങ്ങളായി മദ്യവിൽപനശാലകൾ പ്രതിസന്ധിയിലാണ്.ബാറുകളിലും ബെവ്‌കോ ഔട്ട്‌ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ല.750 രൂപവരെ വില വരുന്ന മദ്യമാണ് കിട്ടാത്തത്.മൂന്ന് മാസത്തിനുള്ളിൽ 5 രൂപയാണ് സ്പിരിറ്റിന് കൂടിയത്. സ്പിരിറ്റിന്റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.നടപടി ഇല്ലാത്തതിനാൽ മദ്യ വിതരണം കമ്പനികൾ കുറയ്‌ക്കുകയായിരുന്നു.കമ്പനികൾക്ക് ബെവ്‌കോ നോട്ടീസ് നൽകിയെങ്കിലും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കമ്പനികൾ.
Comments