അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. നവസാരിയിൽ നടന്ന പരിപാടിയിൽ 3050 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.
ജനങ്ങൾക്കായി കുടിവെള്ള പദ്ധതി, എഎം നായിക്ക് ഹെൽത്ത് കെയർ കോംപ്ലക്‌സ്, നിരലി മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയ്‌ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ഇതിന് ശേഷം ഗുജറാത്ത് ഗൗരവ് അഭിയാൻ പരിപാടിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.
കഴിഞ്ഞ രണ്ട് ദശകക്കാലമായി ഗുജറാത്തിൽ തുടരുന്ന വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനമാണ് എല്ലാം. എല്ലാ സ്വപ്‌നങ്ങളും യാഥാർത്ഥ്യമാകുന്നത് വികസനത്തിലൂടെയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്തിന്റെ യശസ്സ് ഉയർത്തുന്നതിനായാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികാസം എന്ന തത്വത്തിലൂന്നിയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. പാവങ്ങളുടെയും സാധാരണക്കാരുടെയും പുരോഗതിയ്‌ക്കായാണ് സർക്കാർ നിലകൊള്ളുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയാണ് ഇരു സർക്കാരുകളും ചേർന്ന് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെയോടെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും, പുതിയ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നതിനുമായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. ഉജ്ജ്വല സ്വീകരണമായിരുന്നു പ്രധാനമന്ത്രിയ്‌ക്ക് സ്വന്തം നാടായ ഗുജറാത്തിൽ ഒരുക്കിയിരുന്നത്. ഗുജറാത്തിലെ ചിഖിൽ ഗ്രാമവാസികൾ പരമ്പരാഗത നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.
Comments