കൊച്ചി : സ്വപ്‌ന സുരേഷിന് എതിരായ ഗൂഢാലോചന കേസിൽ സോളാർ കേസ് പ്രതി സരിത എസ് നായരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. സ്വപ്‌ന സുരേഷ് മുൻ എംഎൽഎ പിസി ജോർജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിത മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.
സ്വപ്‌നയ്‌ക്ക് നിയമസഹായം നൽകുന്നത് പിസി ജോർജ് ആണ്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയ്‌ക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സ്വപ്‌നയുടെ കൈയ്യിൽ തെളിവുകളില്ലെന്ന് വ്യക്തമായതോടെ പിന്മാറുകയായിരുന്നു. ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ച് പി സി ജോർജ് സംസാരിച്ചു. ക്രൈം നന്ദകുമാറും സ്വപ്നയും പിസി ജോർജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. തനിക്കെതിരെ സ്വപ്ന ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും തള്ളിയ സരിത താൻ സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. ഗൂഢാലോചന കേസിൽ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും, തന്നെ നശിപ്പിച്ച രാഷ്‌ട്രീയ നരാധമൻമാർക്കെതിരേ പോരാടുന്ന പെൺകുട്ടിയാണ് അവരെന്നും പി സി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സരിതയെ കൊച്ചുമകളെപ്പോലെയാണ് കാണുന്നത് എന്നാണ് പിസി ജോർജ് പറഞ്ഞത്.
Comments