റാഞ്ചി: ഝാർഖണ്ഡിൽ പ്രവാചക നിന്ദയാരോപിച്ച് മതമൗലികവാദികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. പോലീസ് വെടിവെയ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കലാപകാരികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി റാഞ്ചിയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയിട്ടുണ്ട്.
ഇന്നലെ വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് മതമൗലികവാദികളുടെ നേതൃത്വത്തിൽ ജനക്കൂട്ടം കലാപവുമായി തെരുവിൽ ഇറങ്ങിയത്. വാഹനങ്ങൾ തീയിടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്ത ഇവർ മണിക്കൂറുകളോളം ഭീതി പരത്തുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസും സുരക്ഷാസേനയും എത്തിയാണ് ഇവരെ അടിച്ചോടിച്ചത്.
ഇതിനിടയിലാണ് കലാപകാരികൾക്ക് പരിക്ക് പറ്റിയതെന്നാണ് വിവരം. പരിക്കേറ്റ കൂടുതൽ പേർ ഇനിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പരിക്കേറ്റ ആറ് പേരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ബിജെപി വക്താവായിരുന്ന നുപുർ ശർമ്മയുടെ വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യമെങ്ങും കലാപം നടത്താൻ മതതീവ്രവാദികൾ നീക്കം നടത്തിയിരുന്നു. യുപിയിലും കൊൽക്കത്തയിലെ ഹൗറയിലും ഉൾപ്പെടെ ഇന്നലെ അക്രമം നടന്നിരുന്നു.
അക്രമം നടത്താനും രക്തസാക്ഷികളെ സൃഷ്ടിക്കാനും അതിന്റെ പേരിൽ സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിക്കാനുമാണ് കലാപകാരികളുടെ ശ്രമം. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. ഇന്ന് വൈകിട്ട് വരെയാണ് വിലക്ക്.
Comments