മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ റോഡുകൾ പോലീസ് പൂർണമായും അടച്ചതോടെ പെരുവഴിയിലായി ജനങ്ങൾ. നഗരത്തിലെ റോഡുകൾ മുഴുവൻ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്ന് രാവിലെ പോലീസ് അടച്ചത്. ഇതോടെ പളളിയിലും മാർക്കറ്റിലും പോയി വരുന്നവർ വഴിയിൽ പെട്ട് കിടക്കുന്ന അവസ്ഥയായിരുന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത വലിയ സുരക്ഷാ സന്നാഹങ്ങളായിരുന്നു കോട്ടയത്ത് രാവിലെ കണ്ടത്.
മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പോലീസ് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ആരംഭിച്ചു. മുഖ്യമന്ത്രി തങ്ങിയ ഗസ്റ്റ് ഹൗസിന്റെയും പരിപാടി നടന്ന മാമൻ മാപ്പിള ഹാളിന്റെയും പരിസര പ്രദേശങ്ങളിലായിരുന്നു വൻസുരക്ഷാ സന്നാഹം. ചില സ്ഥലങ്ങളിൽ മാദ്ധ്യമങ്ങൾക്ക് പോലും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളന നഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും.
നാട്ടകം ഗസ്റ്റ് ഹൗസിനുള്ളിലേക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും, മുതിർന്ന സിപിഎം നേതാക്കൾക്കും മാത്രമായിരുന്നു പ്രവേശനം. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അവിടെ നിന്നും മാറ്റാനും പോലീസ് നിർദ്ദേശം നൽകി. ഓരോ നൂറ് മീറ്ററിലും രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്‌ക്കായി നിന്നത്. കവലയിൽ കൂടുതൽ സന്നാഹത്തെ വിന്യസിച്ചു.
മുഖ്യമന്ത്രി പോയതിന് ശേഷം പോയാൽ മതിയെന്ന് പറഞ്ഞ് ആളുകളെ പ്രദേശത്ത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കറുത്ത മാസ്‌കിനും ഉപരോധം ഏർപ്പെടത്തിയിരുന്നു. പ്രദേശത്തെ കടകൾ തുറക്കാൻ പോലീസ് സമ്മതിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഒരു കടയുടെ പുറത്ത് വിൽക്കാൻ വെച്ചിരുന്ന തേങ്ങ പോലും പോലീസ് അകത്തെടുപ്പിച്ച് വെച്ചു. കൂട്ടംകൂടി നിൽക്കാനും അനുമതി ഉണ്ടായിരുന്നില്ല.
കാൽനടയാത്രക്കാരുടെ പോലും സഞ്ചാരത്തിന് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി വന്നതിന് ശേഷം പോയാൽ മതിയെന്നും ഒരു മണിക്കൂർ കാത്ത് നിൽക്കണമെന്നുമാണ് പിഞ്ചുകുഞ്ഞുമായെത്തിയ കുടുംബത്തോട് പോലീസ് പറഞ്ഞത്. കുർബാനയും മാമോദിസയും കഴിഞ്ഞ് ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുടുംബത്തോടായിരുന്നു പോലീസിന്റെ ക്രൂരത. തൊട്ടടുത്താണ് വീടെങ്കിലും എട്ട് കിലോമീറ്ററോളം റോഡിലൂടെ ചുറ്റി വളയേണ്ടി വന്നുവെന്ന് ഗൃഹനാഥനായ യുവാവ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം പോയാൽ മതിയെന്നാണ് പോലീസ് പറഞ്ഞത്. ഇതൊക്കെ എവിടുത്തെ ന്യായമാണെന്നും നാട്ടുകാർ ചോദിക്കുന്നു.
പത്ത് അകമ്പടി വാഹനങ്ങളോടെ നൂറ് കണക്കിന് പോലീസുകാരുടെ സുരക്ഷാ വലയത്തിൽ നീങ്ങിയിട്ടും രണ്ടിടത്ത് പ്രതിഷേധക്കാർ പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി.
Comments