കീവ്: ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യ-യുക്രയ്ന് യുദ്ധത്തില്‍ ഇതുവരെ 287 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രയ്ന് പ്രോസിക്യൂട്ടറിന്റെ ഓഫീസ്. 492 പേര്‍ക്ക് പരിക്കേറ്റു.മാരിയുപോളിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 24 കുട്ടികള്‍ കൂടി മരിച്ചതായി ഓഫീസ് അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ജൂണിലെ കണക്കുകള്‍ പ്രകാരം 250 ല്‍ അധികം കുട്ടികള്‍ മരണപ്പെടുകയും അഞ്ച് ദശലക്ഷത്തിലധികം പേര് ആക്രമണത്തിനിരയാവുകയും ചെയ്തു.ഒരോ ദിവസവും രണ്ട് കുട്ടികള്‍ വീതം മരണപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. യുദ്ധം കാരണം കുട്ടികളുടെ മാനസീകാവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടായി.സുരക്ഷയും സമാധാനവുമാണ് അവര്‍ക്ക് ആവശ്യമെന്ന് യുണിസെഫ് അഭിപ്രായപ്പെട്ടു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള മാരിയുപോളില്‍ കോളറ പടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മാരിയുപോള്‍ മേയര്‍ അറിയിച്ചു. ആപത്കരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മേയര്‍ പറഞ്ഞു. തെരുവുകളില്‍ ഏത് നിമിഷവും ആക്രമിക്കപ്പെടുന്നതിനാല്‍ ശുചീകരണം പോലും നടത്താനാകുന്നില്ലെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
യുക്രെയ്ന് പ്രസിഡന്റ് വ്ലോഡിമര്‍ സെലന്‍സ്കി റഷ്യയെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ ആയുധങ്ങള്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.റഷ്യ, യുക്രെയ്ന് തുറമുഖങ്ങള്‍ വഴി ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും പട്ടിണിയും ക്ഷാമവും ഉണ്ടാകുമെന്നും മുന്നറിയിപ്പും നല്കി. പട്ടിണിയും ക്ഷാമവും നേരിടുന്നതിനായി യുഎന്‍,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാന്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ യുക്രെയ്നില്‍ മാത്രമല്ല,ലോകത്താകമാനം പ്രകടമാകുകയാണെന്ന് ഏഷ്യന്‍ ഉച്ചക്കോടിയില്‍ അദ്ദേഹം വ്യക്തമാക്കി.
Comments