കൊൽക്കത്ത: സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലർ ആകാനുള്ള മമതാ ബാനർജിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക നായകർ. മമതയുടെ നടപടി സർവ്വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ ബാധിക്കും. അത് ജനാധിപത്യത്തിന് അപമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
മമത ബാനർജിയുടെ നടപടിക്കെതിരെ 40 സാംസ്കാരിക നായകർ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി. മുഖ്യമന്ത്രി ചാൻസലർ പദവി ഏറ്റെടുക്കുന്നതിന് പകരം ഏതെങ്കിലും വിദ്യാഭ്യാസ വിചക്ഷണന്മാരെ ആയിരുന്നു തത്സ്ഥാനത്ത് നിയമിക്കേണ്ടിയിരുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു.
സംവിധായകരായ അനിക് ദത്ത, രാജൻ സെൻ, നടന്മാരായ കൗശിക് സെൻ, ബിഭാസ് ചക്രബർത്തി, ചിത്രകാരൻ സമീർ ഐക്ക്, സാമൂഹ്യ പ്രവർത്തകൻ മിരതുൻ നഹാർ, മനുഷ്യാവകാശ പ്രവർത്തക സുജാത ഭദ്ര എന്നിവർ അടങ്ങുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് മമതക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മമതയുടെ ഏകാധിപത്യപരമായ നീക്കം വിദ്യാഭ്യാസ രംഗത്ത് അഴിമതിക്ക് വഴിവെക്കുമെന്നും അതുവഴി വിദ്യാഭാസത്തിന്റെ മൂല്യശോഷണത്തിന് കാരണമാകുമെന്നും ‘സേവ് എഡ്യൂക്കേഷൻ കമ്മിറ്റി‘ പറഞ്ഞു. മമതയുടെ നീക്കത്തിനെതിരെ ജൂൺ 13ന് കൽക്കട്ട സർവ്വകലാശാല ക്യാമ്പസിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും കമ്മിറ്റി സെക്രട്ടറി തരുൺ നാസ്കർ അറിയിച്ചു.
Comments