ഹൈന്ദവ സ്വാഭിമാനത്തിന്റെ കുംഭഗോപുരങ്ങളായി ഭാരതഭൂമിയിൽ നിലനിൽക്കുന്ന ക്ഷേത്ര ഭൂമികകളാണ് അയോദ്ധ്യ, പ്രയാഗ്, കാശി എന്നിവ. സംസ്കാരത്തിന്റെ മസ്തകത്തിൽ പ്രഹരിക്കാൻ വൈദേശിക ആക്രമണകാരികൾ എക്കാലവും തിരഞ്ഞെടുത്തത് ക്ഷേത്രങ്ങൾ ആയിരുന്നു. ആക്രമണങ്ങളെയും ഉപജാപങ്ങളെയും അതിജീവിച്ച് ഹിന്ദുവിന്റെ കൈകളിലെത്തുക എന്ന ചരിത്ര നിയോഗത്തിന്റെ പൂർത്തീകരണമായാണ് അയോദ്ധ്യ കേസിലെ കോടതി വിധി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ, ആ നിയോഗ പൂർത്തീകരണത്തിലേക്ക് പൂർണ്ണമായും എത്തിപ്പെടാൻ ഇനിയും കാലം കാത്തുകിടക്കുന്ന ദേവഭൂമികളാണ് പ്രയാഗും കാശിയും.
പ്രാകൃതരായ ആക്രമണകാരികളിൽ നിന്നും കാലകാലങ്ങളായി ഈ അഭിമാന ദേശങ്ങൾ വീണ്ടെടുക്കാൻ അക്ഷീണം പ്രയത്നിച്ചവരായിരുന്നു മറാഠാ യോദ്ധാക്കൾ. ഹൈന്ദവ സ്വാഭിമാനം ഉയർത്തിപ്പിടിക്കാൻ ഈ യോദ്ധാക്കൾ തലമുറകളായി നടത്തി വന്ന പോരാട്ടങ്ങൾ ആവേശകരവും ഐതിഹാസികവുമാണ്.
1751-52 കാലഘട്ടത്തിൽ പഠാന്മാർക്കെതിരായ യുദ്ധത്തിൽ സഫ്ദർ ജംഗിനെ സഹായിക്കുമ്പോൾ ഹോൽക്കർ മുന്നോട്ട് വെച്ച ആവശ്യം മൂന്ന് പുണ്യഭൂമികളും മടക്കി നൽകുക എന്നതായിരുന്നു. എന്നാൽ ഫത്തേഗഢ് യുദ്ധവിജയത്തിന് ശേഷവും നവാബ് ആവശ്യം അംഗീകരിക്കാൻ വൈമനസ്യം കാട്ടിയതോടെ മറാഠികൾ മറ്റൊരു പദ്ധതി തയ്യാറാക്കി. പഠാന്മാരെ പൂർണമായും ഉന്മൂലനം ചെയ്യാതെ, സഫ്ദർ ജംഗിന്റെ ഉദ്യമം അവർ വൈകിപ്പിച്ചു. പോരാട്ടത്തിന്റെ ആത്യന്തിക ലക്ഷ്യം ക്ഷേത്രഭൂമികളുടെ വീണ്ടെടുപ്പ് തന്നെയായിരുന്നു. ഈ കാലയളവിൽ നവാബിൽ നിന്നും വലിയ തോതിൽ കൈപ്പറ്റിയ സ്വത്തുക്കളും ഭൂമിയും പിൽക്കാല പോരാട്ടങ്ങൾക്കായി മറാഠാ യോദ്ധാക്കൾ കാത്തു വെച്ചു.
ഇക്കാലയളവിൽ പേഷ്വയുടെ ജനറൽമാരിൽ പ്രമുഖനായ മൽഹാർ റാവു ഹോൽക്കർ തന്റെ ശക്തമായ സൈന്യവുമായി കാശിയിലെത്തി. ഔറംഗസേബ് നിർമ്മിച്ച ഗ്യാൻവാപി പള്ളി തകർത്ത് പുരാതന ക്ഷേത്രം പുനർനിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, തദ്ദേശീയരായ ഹിന്ദുക്കൾ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഹോൽക്കർ മടങ്ങിപ്പോയാൽ ഔറംഗസേബ് തങ്ങളെ കൂട്ടക്കൊല ചെയ്യുമെന്ന അവർ ഭയപ്പെട്ടിരുന്നു.
ക്ഷേത്രങ്ങൾ വീണ്ടെടുക്കുക എന്നതിന് മറാഠാ യോദ്ധാക്കളെ പ്രേരിപ്പിച്ച കാരണങ്ങൾ രാഷ്‌ട്രീയവും മതപരവുമായിരുന്നു. എന്നാൽ തദ്ദേശീയ ജനതയുടെ രക്ഷയെക്കരുതി പലപ്പോഴും അവർക്ക് ആ ഉദ്യമങ്ങളിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു എന്നതാണ് വസ്തുതയെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.
1759ൽ പേഷ്വ ബാലാജി റാവു ക്ഷേത്രങ്ങൾ വീണ്ടെടുക്കാൻ വീണ്ടും പദ്ധതി തയ്യാറാക്കി. ബനാറസും അയോദ്ധ്യയും അലഹാബാദും ഷൂജ ഉദ് ദൗളയിൽ നിന്നും വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. കാലാവസ്ഥ അനുകൂലമാകുന്നത് വരെ കാത്തിരിക്കാനും ഷൂജയെയും സുരാജ്മലിനെയും നജീബിനെതിരെ തിരിക്കാനും അദ്ദേഹത്തിന് രഹസ്യ സന്ദേശം ലഭിച്ചു. ഇവരിൽ ആർക്കും പരസ്പരം പ്രതിപത്തി ഉണ്ടാകാതിരിക്കാനും അതുവഴി മുഗളരെ അകറ്റി നിർത്താനും സാധിക്കും എന്ന് അവർ കണക്ക്കൂട്ടി.
മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാഠികളെ നയിച്ച സദാശിവ ഭാവുവിന്റെ ലക്ഷ്യവും ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പ് തന്നെയായിരുന്നു. എന്നാൽ യുദ്ധത്തിൽ നേരിട്ട പരാജയം, പദ്ധതികളെ തകിടം മറിച്ചു. പത്ത് വർഷത്തിന് ശേഷം കരുത്താർജ്ജിച്ച് തിരിച്ചടിച്ചപ്പോഴേക്കും, ബ്രിട്ടീഷുകാർ ഇസ്ലാമിക ഭരണാധികാരികൾക്ക് മേൽ വിജയം വരിച്ചു കഴിഞ്ഞിരുന്നു.
മൽഹാർ റാവു ഹോൽക്കറിന്റെ അനന്തിരവളായിരുന്ന അഹല്യാഭായ് ഹോൽക്കറിന്റെ പങ്കും മറാഠാ യോദ്ധാക്കളുടെ ഉദ്യമത്തിൽ നിസ്തുലമായ സ്ഥാനം അർഹിക്കുന്നു. ഇന്ന് കാണുന്ന തരത്തിൽ കാശി വിശ്വനാഥ ക്ഷേത്രം 1780ൽ പണി കഴിപ്പിച്ചത് അഹല്യാഭായി ആയിരുന്നു. പുരി രാമചന്ദ്ര ക്ഷേത്രം, രാമേശ്വരം ഹനുമാൻ ക്ഷേത്രം, പാർളി വാജിനാഥിലെ വൈദ്യനാഥ ക്ഷേത്രം, അയോദ്ധ്യയിലെ സരയൂഘട്ട്, കേദാർനാഥ്, ഉജ്ജൈൻ എന്നിവയും അഹല്യാഭായിയുടെ അതുല്യ സംഭാവനകളാണ്. നിരവധി ആക്രമണങ്ങളെ അതിജീവിച്ചും നിലനിന്ന സോമനാഥ ക്ഷേത്രം 1783ൽ പുനർനിർമ്മിച്ചതും അഹല്യാഭായിയുടെ നേതൃത്വത്തിൻ കീഴിലായിരുന്നു.
തദ്ദേശീയരായ ഹിന്ദുക്കളുടെ സുരക്ഷിതത്വത്തെ കരുതി മാത്രമാണ് മറാഠാ യോദ്ധാക്കൾ പലപ്പോഴും ക്ഷേത്രഭുമികളുടെ വീണ്ടെടുപ്പ് എന്ന ഉദ്യമത്തിൽ നിന്നും പിന്മാറിയത് എന്ന് ചരിത്രത്തിൽ നിന്നും ബോദ്ധ്യപ്പെടാവുന്ന വസ്തുതയാണ്. രാമജന്മഭൂമിയിൽ നൂറ്റാണ്ടുകൾക്കിപ്പുറം ക്ഷേത്രം ഉയരുമ്പോൾ, അയോദ്ധ്യ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പ് നിതാന്ത ലക്ഷ്യമായി കൊണ്ടു നടന്ന മറാഠാ യുദ്ധവീരന്മാരുടെ പോരാട്ടങ്ങൾ കൂടിയാണ് ലക്ഷ്യം കാണുന്നത്.
Comments