പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സിപിഎം നേതാവിനെ പിടികൂടാനാവാതെ പോലീസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് പിടികൂടാൻ കഴിയാത്തത്. കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവം പുറത്തായതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് വീട്ടമ്മയ്‌ക്ക് പോലീസ് ഉറപ്പ് നൽകിയെങ്കിലും ഇതുവരേയ്‌ക്കും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാൾക്ക് ഒളിവിൽ കഴിയാൻ പാർട്ടി സഹായം നൽകുന്നുണ്ടോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.
കൊടുമ്പ അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജഹാൻ. അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിലാണ് ഇയാൾ ഒളിക്യാമറവെച്ചത്. വീട്ടമ്മ കുളിയ്‌ക്കാൻ കയറിയത് കണ്ട് എത്തിയ ഇയാൾ കുളിമുറിയിലെ ജനലിലൂടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ശബ്ദംകേട്ട് നോക്കിയപ്പോഴാണ് മൊബൈലിൽ ഷാജഹാൻ ദൃശ്യങ്ങൾ പകർത്തുന്നത് വീട്ടമ്മ കണ്ടത്. തുടർന്ന് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ ഇതിനിടെ കയ്യിലെ മൊബൈൽ ഫോൺ താഴെ വീണിരുന്നു. മൊബൈൽ റിങ് ചെയ്തതോടെയാണ് സഖാവ് ഷാജഹാനാണ് കുളിമുറിയിൽ ക്യാമറ വെച്ചതെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടത്. തുടർന്ന് വീട്ടമ്മയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments