തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് ഡിജിപി നിർദേശം നൽകി. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്കാണ് ഡിജിപി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ഇതിനിടെ കറുപ്പ് വസ്ത്രമണിഞ്ഞ് മഹിളാ മോർച്ച പ്രതിഷേധം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയോടനുബന്ധിച്ച് കറുത്ത മാസ്‌കും വസ്ത്രവും ധരിക്കുന്നവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനിടയിലാണ് കറുപ്പണിഞ്ഞ് മഹിളാമോർച്ചയുടെ പ്രതിഷേധം. സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ പിണറായി വിജയൻ രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കറുത്ത സാരിയുടുത്ത് മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
Comments