തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ സിപിഎം- ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനങ്ങൾ തുടരുന്നു. ശാസ്തമംഗലത്ത് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് നേർക്ക് കല്ലേറ് നടന്നു. പിന്നിൽ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരാണ് എന്ന് കോൺഗ്രസ് ആരോപിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഇന്ദിരാ ഭവനിൽ ഉള്ളപ്പോഴായിരുന്നു അക്രമം. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേർക്ക് അക്രമികൾ കല്ലെറിഞ്ഞു. കല്ലേറിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. രൂക്ഷമായ അസഭ്യ വർഷത്തോടെയാണ് കല്ലേറ് നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണമെന്ന് എ കെ ആന്റണി പ്രതികരിച്ചു. കണ്ണൂർ ഇരിട്ടിയിലും സിപിഎം പ്രകടനം അക്രമാസക്തമായി.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭീകരരെ പോലെയാണ് പെരുമാറിയതെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ നേരത്തേ പറഞ്ഞിരുന്നു. അവർ മുഖ്യമന്ത്രിയെ അക്രമിക്കാനാണ് ശ്രമിച്ചതെന്നും പ്രതിഷേധക്കാരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട ജയരാജൻ പറഞ്ഞു.
Comments