ലക്‌നൗ: ഒന്നിച്ചുമരിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ കേസ് കൊടുത്ത് യുവതി. ഉത്തർപ്രദേശിലെ പ്രയാഗിലാണ് സംഭവം. യുവതിയുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് വധ ശ്രമത്തിന് കേസ് എടുത്തു.
30 കാരനായ യുവാവും, 32 കാരിയായ യുവതിയുമാണ് മരിക്കാൻ തീരുമാനിച്ചത്. വിവാഹിതരായ ഇരുവർക്കും കുട്ടികളും ഉണ്ട്. പരസ്പരം പിരിയാനാകാതെ വന്നതോടെ യുവതി യുവാവിനോട് ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ഒന്നിച്ച് മരിക്കാമെന്ന് യുവാവ് പറയുകയായിരുന്നു.
ഇതേ തുടർന്ന് ഇരുവരും മരിക്കാനുള്ള ദൃഢനിശ്ചയവുമായി യമുനാ നദിയുടെ പാലത്തിന് മുകളിൽ എത്തി. ഇവിടെ നിന്നും ചാടി മരിക്കാൻ ആയിരുന്നു ഇവരുടെ തീരുമാനം. തുടർന്ന് യുവതി നദിയിലേക്ക് ചാടി. എന്നാൽ യുവാവ് ചാടിയില്ല. വെള്ളത്തിൽ നിന്നാണ് യുവതി ഇക്കാര്യം അറിഞ്ഞത്. കാമുകൻ ചതിച്ചതാണെന്ന് വ്യക്തമായതോടെ നീന്തൽ അറിയാവുന്ന യുവതി കരയിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് യുവാവിനെതിരെ പോലീസിൽ പരാതി നൽകിയത്.
വധ ശ്രമം, ഫോൺ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ആണ് യുവാവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
Comments