ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്ക് പിറകെ പ്രതിഷേധങ്ങൾ പാടില്ല എന്ന് മുസ്ലീം സംഘടനകൾ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്‌ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തരുതെന്നാണ് മുസ്ലീം സംഘടനകളുടെ നിർദ്ദേശം. വിശ്വാസികളോട് സംഘടനകൾ നേരിട്ട് ഇക്കാര്യം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം ഉന്നയിച്ച് കലാപകാരികൾ അഴിഞ്ഞാടിയിരുന്നു. അക്രമത്തിലും തീവെപ്പിലും ഉൾപ്പെട്ടവർക്കെതിരെ ഉത്തർപ്രദേശ് പോലീസ് ശക്തമായ നടപടികളും സ്വീകരിച്ചിരുന്നു. പിന്നാലെയാണ് മുസ്ലീം സംഘടനകൾ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ ഉത്തർപ്രദേശ് യൂണിറ്റ് അടക്കമുള്ള മുസ്ലീം സംഘടനകളാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം പള്ളികൾക്ക് സമീപം പ്രതിഷേധവും പ്രകടനങ്ങളും സംഘടിപ്പിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.
ഉത്തർപ്രദേശിന്റെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം വലിയ തോതിൽ അക്രമങ്ങൾ നടന്നിരുന്നു. അക്രമങ്ങൾ അരങ്ങേറിയ ഉത്തർ പ്രദേശിലെ പ്രയാഗ് രാജ് നഗരം പോലീസ് ശാന്തമാക്കിയിരുന്നു. കലാപത്തിൽ പങ്കെടുത്ത ഏറെക്കുറേ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് മുഹമ്മദിന്റെ വീട് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇടിച്ചു നിരത്തുകയും ചെയ്തിരുന്നു. അക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് യുപി സർക്കാർ കൈക്കൊണ്ടത്.
Comments