തിരുവനന്തപുരം: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആൻ്റണിക്ക് പരോൾ അനുവദിച്ചു. കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലകേസിലെ ഏക പ്രതിയാണ് ആൻ്റണി. ഒരു കുടുംബത്തിലെ മുഴുവൻ പേരുടെയും ജീവൻ എടുത്ത ആന്റണി പതിനെട്ട് വർഷമായി ജയിലിൽ കഴിയുകയാണ്. പലപ്പോഴായി പരോളിന് ശ്രമിച്ചിരുന്നെങ്കിലും സർക്കാർ അപേക്ഷ പരിഗണിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ആന്റണിക്ക് പരോൾ ലഭിക്കുന്നത്.
മുപ്പത് ദിവസത്തെ പരോളാണ് സർക്കാർ ആന്റണിക്ക് അനുവദിച്ചിരിക്കുന്നത്. 2001 ജൂൺ ആറിനാണ് കേരളത്തെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലപാതകം നടന്നത്. അലുവയിലെ മാഞ്ഞൂരാൻ വീട്ടിലെ 6 പേരെയാണ് ആന്റണി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊലപ്പെടുത്തിയത്. പണം നൽകാത്തതിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ മേരി, മക്കൾ ദിവ്യ, ജെസ്മോൻ, അഗസ്റ്റിന്റെ അമ്മ ക്ലാര, കൊച്ചുറാണി എന്നിവരെയാണ് ഇയാൾ കൊല ചെയ്തത്.
കൊലപാതകം നടത്തിയതിന് ശേഷം ആന്റണി സൗദിയിലേയ്‌ക്ക് കടന്നിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടി നിയമത്തിന് മുൻപിൽ ഹാജരാക്കുകയായിരുന്നു. പോലീസിന് പിന്നാലെ സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷം ആന്റണിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് 2018 ൽ സുപ്രീംകോടതി ശിക്ഷയിൽ ഇളവ് വരുത്തുകയായിരുന്നു. ശിക്ഷ ജീവപര്യന്തമായി സുപ്രീകോടതി വിധിച്ചു.
പലപ്പോഴായി പരോളിന് അപേക്ഷിച്ചെങ്കിലും പോലീസ് റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ പരോൾ നിഷേധിക്കപ്പെടുകയായിരുന്നു. നിലവിൽ ഇതുവരെ പരോൾ ലഭിക്കാത്തവരുടെ പട്ടികയിൽപ്പെടുത്തിയാണ് ആന്റണിക്ക് ജാമ്യം അനുവധിച്ചിരിക്കുന്നത്. പരോൾ വ്യവസ്ഥ അനുസരിച്ച് ജൂലൈ 17ന് തിരികെ ജയിലിലെത്തണം.
Comments