മുംബൈ: സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം വിളിയിൽ റെക്കോർഡിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ പ്രക്ഷേപകർ ചിലവിടുന്ന തുകയേക്കാൾ ഉയർന്ന തുകയ്‌ക്കാണ് ഐപിഎൽ സംപ്രേഷണാവകാശം വിറ്റു പോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഐപിഎല്ലിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വാൾട്ട് ഡിസ്നി കമ്പനിയാണ്. മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശം മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആണ് സ്വന്തമാക്കിയത്.
483.9 ബില്ല്യൺ രൂപയ്‌ക്കാണ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം വിറ്റു പോയത്. ഒരു മത്സരത്തിന് 15.1 മില്ല്യൺ ഡോളർ എന്ന നിരക്കിലാണ് സംപ്രേഷണാവകാശം ഉറപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇത് മത്സരത്തിന് 11 മില്ല്യൺ ഡോളർ എന്ന നിരക്കിലാണ്.
അമേരിക്കയിലെ ബേസ്ബോൾ, ബാസ്കറ്റ്ബോൾ ലീഗുകളെയും സംപ്രേഷണ നിരക്കിന്റെ അടിസ്ഥാനത്തിൽ ഐപിഎൽ മറികടന്നു.മത്സരത്തിന് 17 മില്ല്യൺ എന്ന നിരക്കുള്ള നാഷണൽ ഫുട്ബോൾ ലീഗ് മാത്രമാണ് നിലവിൽ ഐപിഎല്ലിന് മുൻപിലുള്ളത്. വർത്തമാന കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കമായി ലോകം ഐപിഎല്ലിനെ ഉറ്റുനോക്കുകയാണെന്ന് ബിസിനസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Comments