തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. രഹസ്യമൊഴിക്ക് മുമ്പായി സ്വപ്ന സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
മകൾ വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാർജ ഭരണാധികാരിയുടെ സഹായം പിണറായി വിജയൻ തേടിയെന്ന് സ്വപ്ന വെളിപ്പെടുത്തി. ഷാർജയിൽ ഐടി കമ്പനി തുടങ്ങാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. 2017ൽ ഷാർജ ഭരണാധികാരി നടത്തിയ കേരള സന്ദർശനത്തിനിടെയാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുബത്തിനുമൊപ്പം ഈ ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തുവെന്നും സ്വപ്ന വ്യക്തമാക്കി. ഷാർജയിലെ ഐടി മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചു. എന്നാൽ രാജകുടുംബാംഗത്തിന്റെ എതിർപ്പ് മൂലം ബിസിനസ് സംരംഭം നടന്നില്ലായെന്നും സ്വപ്ന വെളിപ്പെടുത്തി. സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളെല്ലാം സ്വപ്ന പരാമർശിക്കുന്നത്.
ബിരിയാണി പാത്രത്തിലെ സമ്മാനങ്ങളെക്കുറിച്ചും സ്വപ്ന ആരോപണമുന്നയിച്ചു. കോൺസുൽ ജനറലും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നത്. ഈ അടുപ്പത്തിന്റെ ഭാഗമായാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വലിയ ബിരിയാണി ചെമ്പുകൾ പോയിരുന്നത്.
വലിയ കാറുകളിലായാണ് പാത്രം ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയത്. അവ സുരക്ഷിതമായി എത്തുന്നത് വരെ കോൺസുൽ ജനറൽ അസ്വസ്ഥനായിരുന്നു. എസ്യുവി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് പാത്രങ്ങളെത്തിയതെന്നും ഇത് സംബന്ധിച്ച് ശിവശങ്കർ നടത്തിയ ചാറ്റുകൾ മൊബൈലിൽ ഉണ്ട്. ഈ മൊബൈൽ കോടതിയുടെ കസ്റ്റഡിയിലാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ആറാം തിയതിയാണ് സത്യവാങ്മൂലത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. അന്നുതന്നെ വൈകിട്ട് സ്വപ്ന രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു.
Comments