മുംബൈ: എയർ ഇന്ത്യയെ കരകയറ്റാനുളള ശ്രമങ്ങളാരംഭിച്ച് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യക്കായി എയര്‍ബസ് എ 350 വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അടുത്ത വര്‍ഷം ആദ്യം തന്നെ എ 350 എയര്‍ബസ് വിമാനം എയര്‍ ഇന്ത്യ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ആദ്യമായാണ് എ 350 വിമാനങ്ങള്‍ വാങ്ങുന്നത്.
എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് ജനുവരി 27 നാണ്. എയര്‍ ഇന്ത്യയെ അടിമുടി നവീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് എയര്‍ബസ് എ 350 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം. വലിയ ബോഡിയുള്ള വിമാനം എന്നതാണ് എ 350 വിമാനങ്ങളുടെ പ്രധാന സവിശേഷത. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഇന്ധന ടാങ്കുകളും വലുപ്പമുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് പോലുള്ള ദീര്‍ഘ ദൂര റൂട്ടുകളിലേക്ക് പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും.
അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ എയര്‍ ഇന്ത്യ എയര്‍ബസ് എ 350 യുഎസ് ഉള്‍പ്പടെയുള്ള ദീർഘദൂര സര്‍വീസുകള്‍ക്ക് നിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ 350 വിമാനങ്ങള്‍ പറത്താനുള്ള പരിശീലനത്തിന് താല്‍പ്പര്യമുണ്ടോ എന്ന് കമ്പനിയിലെ മുതിര്‍ന്ന പൈലറ്റുമാരോട് എയര്‍ ഇന്ത്യ ഇതിനോടകം തിരക്കി കഴിഞ്ഞു.
2006 ലാണ് അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും യൂറോപ്യന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് 43 വിമാനങ്ങളുമായിരുന്നു അന്ന് വാങ്ങിയത്.
Comments