ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പലയിടത്തും വ്യാജപ്രചാരണങ്ങൾ ശക്തമാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളും യുവാക്കൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ.സിംഗ്. ഇത്തരത്തിൽ ആക്രമണം നടത്തുന്ന വ്യക്തികൾ ഒരു രീതിയിലും സേനയുടെ ഭാഗമാകാൻ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബീഹാറിൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം വിമർശിച്ചത്.
‘ ഇത്തരത്തിൽ ആക്രമണം നടത്തുന്ന ഒരു വ്യക്തി പോലും സൈന്യത്തിലേക്ക് യോഗ്യരാണെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ എനിക്ക് സേനയുടെ ചുമതല ഉണ്ടായിരുന്നെങ്കിൽ ഇവരിൽ ഒരാളെ പോലും എടുക്കില്ല. സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടെങ്കിൽ, സേനയോട് ഏതെങ്കിലും തരത്തിൽ ഒരു വികാരം ഉണ്ടായിരുന്നെങ്കിൽ അവർ പ്രതിഷേധിക്കില്ല’.
ആക്രമണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ ഇങ്ങനെ പ്രതിഷേധിക്കണമെങ്കിൽ അവർക്ക് ആരെങ്കിലും അത്തരമൊരു നിർദ്ദേശം കൊടുത്തിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ അവരെ അതിലേക്ക് നയിക്കുന്ന മറ്റെന്തോ ഒരു ഘടകമുണ്ട്. പദ്ധതിക്കെതിരെ വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ വ്യക്തമായ ബോധവത്കരണം നടത്തണമെന്നും’ അദ്ദേഹം പറഞ്ഞു.
Comments