കൊച്ചി : സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ മതനിന്ദയാരോപിച്ച് കേസെടുത്ത സംഭവത്തിൽ അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ടെന്ന പരാതിയിലായിരുന്നു അഡ്വ.ആർ കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഹൈക്കോടതി അഭിഭാഷകനായി വി ആർ അനൂപിന്റെ പരാതിയിലായിരുന്നു എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് അധികൃതർ അഡ്വ.ആർ കൃഷ്ണരാജിനെതിരെ തിരിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ലഭിച്ച പരാതിയിൽ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയിൽ ഐപിസി 295 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. സ്വപ്നയ്‌ക്ക് നിയമ സഹായം നൽകുന്നതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയെടുത്ത കേസെന്നും നിയമപരമായി നേരിടുമെന്നും കൃഷ്ണരാജ് ആരോപിച്ചിരുന്നു.
കേസ് ദുരുദ്ദേശപരമാണെന്നും മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്തത്. അറസ്റ്റിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
Comments