ന്യൂഡൽഹി: രാജ്യത്ത് അഗ്നിപഥ് പദ്ധതിയുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളും ആക്രമണങ്ങളുമെല്ലാം അറിവില്ലായ്മകൊണ്ടും തെറ്റിദ്ധാരണ മൂലവുമാണെന്ന് നാവിക സേനാ മേധാവി ആർ. ഹരി കുമാർ. ഇത്തരമൊരു പ്രക്ഷോഭം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒന്നര വർഷത്തോളം അഗ്നിപഥ് പദ്ധതിക്ക് വേണ്ടി പ്രയത്‌നിച്ചിരുന്നതായും നാവികസേനാ മേധാവി പ്രതികരിച്ചു.
ഇന്ത്യയിൽ നിന്നും തയ്യാറാക്കിയ, ഇന്ത്യയ്‌ക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് അഗ്നിപഥ്. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാൻ യുവാക്കൾക്ക് ലഭിക്കുന്ന സുവർണാവസരമാണിത്. പ്രക്ഷോഭം നയിക്കുന്നവരും പ്രതിഷേധത്തിനിറങ്ങുന്നവരും അഗ്നിപഥ് പദ്ധതിയെന്താണെന്ന് വായിച്ചുനോക്കി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതിയിലൂടെ നിയമിക്കപ്പെടുന്നവരുടെ പരിശീലനം സാധാരണ സൈനിക പരിശീലനത്തിൽ നിന്നും വ്യത്യസ്തപ്പെടുകയില്ല. മാത്രവുമല്ല, ഒരാൾക്ക് അവസരം ലഭിക്കുന്ന സ്ഥാനത്ത് പദ്ധതി പ്രകാരം നാല് പേർക്ക് അവസരം ലഭിക്കും. നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം മറ്റ് മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും യുവാക്കൾക്ക് ലഭിക്കുന്നു.
നേവിയിൽ നിയമനം ലഭിക്കുന്നവർക്ക് 20 ആഴ്ചയാണ് പരിശീലനമുണ്ടാകുക. തുടർന്ന് 2-4 ആഴ്ച കപ്പലിൽ പരിശീലനം ലഭിക്കും. ശേഷമുണ്ടാകുന്ന 4-5 മാസത്തെ ഫങ്ഷണൽ ക്വാളിഫിക്കേഷൻ കോഴ്‌സ് പൂർത്തിയാക്കുന്നതോടെ കപ്പലിലോ സബ്മറൈനിലോ ഓപ്പറേഷൻ യൂണിറ്റിലോ അഗ്നിവീരൻമാർക്ക് അവസരം ലഭിക്കും. സാധാരണ ഗതിയിൽ ഒരു വർഷം റിക്രൂട്ട് ചെയ്യപ്പെടുന്നത് 5,000-6,000 പേരായിരുന്നുവെങ്കിൽ അഗ്നിപഥ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേവിയിൽ ഒരു വർഷം നിയമിതരാകുന്നവരുടെ എണ്ണം 18,000-20,000 ആകുന്നു. ഇപ്പോഴത്തേതിനാക്കാൾ നാല് മടങ്ങ് യുവാക്കൾക്കാണ് ഇത്തരത്തിൽ അവസരം ലഭിക്കുന്നത്.
ഒടുവിൽ ഇന്ത്യയിലെ ഓരോ ഗ്രാമത്തിൽ നിന്നും ഒരു അഗ്നിവീർ എങ്കിലും ഉണ്ടാകുന്ന വിധം പദ്ധതിയുടെ പ്രയോജനം വികസിക്കുന്നു. പ്രക്ഷോഭം വെടിഞ്ഞ് യുവാക്കൾ സമാധാനപരമായി തുടരുന്നതാണ് അഭികാമ്യം. അക്രമം ഒരു മാർഗമല്ല. രാഷ്‌ട്രനിർമ്മാണത്തിൽ പങ്കാളികളാകാനും വ്യക്തിത്വം വികസിപ്പിക്കാനും വൈദഗ്ധ്യം നേടാനും സഹായിക്കുന്ന മികച്ച പദ്ധതികളിൽ ഒന്നാണ് അഗ്നിപഥ്. പദ്ധതി പ്രകാരം സൈനികവൃത്തിയിൽ തുടരാനും പുറത്തുപോകാനും അവസരമുണ്ട്. അഗ്നിപഥിനെ പക്വതയോടെ നോക്കി കാണൂ. നേട്ടങ്ങൾ തിരിച്ചറിയൂ. അഗ്നിപഥിൽ നിയമിതനായി നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്നവരുടെ പരിശീലന മികവ് സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന നിങ്ങളുടെ സമപ്രായക്കാരെക്കാൾ മുൻപന്തിയിലായിരിക്കുമെന്നും നാവികസേനാ മേധാവി ഓർമ്മിപ്പിച്ചു.
Comments