ദുബായ്: യുഎഇയില്‍ ചില സ്‌കൂളുകള്‍ വീണ്ടും ഇലേണിങ് സൗകര്യം ഏര്‍പ്പെടുത്തി. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കൊറോണ സമ്പര്‍ക്കത്തില്‍പ്പെട്ട രോഗലക്ഷണമില്ലാത്തവര്‍ക്ക് സ്‌കൂളിലേക്കു വരാന്‍ അനുമതിയുണ്ടെങ്കിലും തുടര്‍ച്ചയായി ഏഴു ദിവസം നിരീക്ഷണത്തിന് വിധേയമാക്കണം. ഈ വിഭാഗം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ ഇ-ലേണിങ് തിരഞ്ഞെടുക്കാം. കൊറോണ ബാധിച്ച അധ്യാപകരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതിയാകും.
രോഗമുള്ള വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിടരുതെന്നും വിദ്യാഭ്യാസ വിഭാഗവും സ്‌കൂള്‍ അധികൃതരും ഓര്‍മിപ്പിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൊറോണ കേസുകളില്‍ 10% വര്‍ധനയുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ കാലങ്ങളില്‍ നടത്തിയ ഹൈബ്രിഡ് പഠന രീതി ആവശ്യമെങ്കില്‍ സ്വീകരിക്കാനും അനുമതിയുണ്ട്.
കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളും അധ്യാപകരും 10 ദിവസത്തിന് ശേഷം സ്‌കൂളില്‍ എത്തിയാല്‍ മതി. തുടര്‍ച്ചയായി 2 പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ സ്‌കൂളിലേക്ക് തിരിച്ചെത്താം. സ്‌കൂളിനകത്ത് മാസ്‌ക് നിര്‍ബന്ധമാണ്.
Comments