തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടി കാട്ടിയാണ് നടപടി. തൃശൂർ സി.ആർ.പി സെക്ഷൻ ഇൻസ്‌പെക്ടർ കെ.ആർ ബിനു ഉൾപ്പടെ 16 ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവ്.
അതേസമയം സസ്‌പെൻഷൻ പിൻവലിച്ച നടപടിയിൽ പ്രതിഷേധം ശക്തമാണ്. തൃശൂർ കരുവന്നൂർ ബാങ്കിൽ നിന്ന് 100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്ന സംഭവത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചുള്ള സർക്കാർ നടപടി.
2019-ൽ കരുവന്നൂർ സ്വദേശി സുരേഷ് നൽകിയ പരാതിയിലാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്ക് ഇടനിലക്കാരനായ മുഖ്യപ്രതി കിരൺ തന്നെ 22 കോടിയോളം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. 46 പേരുടെ ആധാരം ഉപയോഗിച്ചെടുത്ത വായ്പയുടെ മുഴുവൻ തുകയും ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. വായ്പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്പ നൽകിയും ക്രമം തെറ്റിച്ചും പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയുമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.
Comments