മലപ്പുറം: സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം ഏപ്രിൽ വരെ 416 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.
കേരള പോലീസിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റിലാണ് കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിതിവിവര കണക്കുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതിനേക്കാൾ 100 കേസുകൾ കൂടുതലാണെന്നും ഏപ്രിൽ വരെ ആകെ 1,384 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രേഖകൾ വ്യക്തമാകുന്നു.
ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രേഖപ്പെടുത്തിയ മലപ്പുറത്ത് 113 കേസുകളാണ് ഏപ്രിൽ വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ ജില്ലയിലുമാണ്. അതേസമയം ഈ വർഷം കുട്ടികളുടെ ആത്മഹത്യകൾ ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ച് വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന നിരവധി പോക്സോ കേസുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Comments