പയ്യന്നൂർ: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെതിരെ സോളാർ കേസിലെ പ്രതി സരിതാ നായരെ ആയുധമാക്കാൻ ശ്രമിക്കുകയാണ് സിപിഎം എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു സുധാകരന്റെ വാക്കുകൾ.
സരിതയെ ആയുധമാക്കാൻ സിപിഎം ശ്രമിക്കുകയാണ്. പക്ഷെ സ്വപ്‌ന സുരേഷിന്റെ മുൻപിൽ അത് വിലപ്പോകില്ല കാരണം എല്ലാത്തിനും സ്വപ്‌നയുടെ കൈയ്യിൽ തെളിവുകൾ ഉണ്ട്. രേഖകൾ വെച്ചാണ് അവർ സംസാരിക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അല്ലെങ്കിൽ ആരോപണവിധേയർ എന്തുകൊണ്ടാണ് പ്രതിരോധിക്കാത്തതെന്ന് സുധാകരൻ ചോദിച്ചു. അതുകൊണ്ടാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
സ്വപ്‌ന സുരേഷ് പറഞ്ഞതെല്ലാം അവർ ചെയ്തുവെന്നാണ് കുറ്റാരോപിതരുടെ മൗനം അർത്ഥമാക്കുന്നത്. തെളിവുകൾ അവർക്കെതിരായതുകൊണ്ടാണ് കോടതിയിൽ പോകാത്തതെന്നും സുധാകരൻ പറഞ്ഞു. ഇതിന് മുൻപും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പിണറായിയെ മാത്രം കളളനെന്ന് വിളിക്കുന്നത്. അഴിമതി ഒന്നിന് പുറകേ ഒന്നായി നടക്കുകയാണെന്ന് സുധാകരൻ പറഞ്ഞു.
ഫണ്ട് തട്ടിപ്പ് നടത്തിയ ടി. ഐ മധുസൂദനനെ എം.എൽ എ സ്ഥാനത്തു നിന്ന് മാറ്റണം. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. കള്ളൻമാർ കപ്പലിൽ തന്നെയാണ്. കേരളത്തെ ഇവരിൽ നിന്നും മോചിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
Comments