ബാംഗ്ലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം മഴ കനത്തതോടെ ഉപേക്ഷിച്ചു. ഇരുടീമുകളും രണ്ട് മത്സരം വീതം വിജയിച്ചുനിൽക്കുന്നതിനാൽ പരമ്പര സമനിലയിൽ പിരിഞ്ഞു.
ഇന്ന് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. തീരുമാനം ശരിവച്ചുകൊണ്ട് 28 റൺസ് നേടുന്നതിനിടെ ഇന്ത്യയുടെ ഓപ്പണർമാരെ നഷ്ടമായി.
15 റൺസെടുത്ത ഇഷാൻ കിഷനെ ക്ലീൻബൗൾഡ് ചെയ്ത എൻഗിഡി ഋതുരാജ് ഗേയ്ക് വാദിനെ 10 റൺസിന് പ്രെട്ടോറിയസിന്റെ കയ്യിലെത്തിച്ചു. മഴ കളിമുടക്കുമ്പോൾ റൺസെടുക്കാതെ ശ്രേയസ് ഐയ്യരും ഒരു റൺസുമായി നായകൻ ഋഷഭ് പന്തുമാണ് ക്രീസിലുണ്ടായിരുന്നത്.
നാട്ടിൽ രണ്ടു മത്സരങ്ങൾ തോറ്റ ശേഷം ഇന്ത്യ ഇതുവരെ പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരമാണ് ഋഷഭ് പന്തിനും കൂട്ടർക്കും നഷ്ടമായത്. പരമ്പര നേടിയിരുന്നെങ്കിൽ ഋഷഭ് പന്തിന് നായകനെന്ന നിലയിലെ അവിസ്മരണീയ നേട്ടമാകുമായിരുന്നു.
മഴഭീഷണിയുള്ള മത്സരത്തിൽ മത്സരം 19 ഓവർ വീതമായി വെട്ടിക്കുറച്ചാണ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ അതേ താരങ്ങൾ തന്നെയാണ് ഇന്ത്യയ്‌ക്കായി ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ താടിയെല്ലിന് പരിക്കേറ്റ നായകൻ തേംബാ ബാവുമ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ഇന്ത്യൻ വംശജൻ കൂടിയായ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
Comments