ന്യൂഡൽഹി: അഗ്നിപഥിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് രാജ്യത്ത് കലാപാസൂത്രണം നടത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തരവകുപ്പിന്റേതാണ് നടപടി. വ്യാജവാർത്തകൾ പ്രചരിപ്പിച്ച 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്.
പദ്ധതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ നിരീക്ഷണത്തിലാണെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 10 ലധികം പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. 8799711259 എന്ന നമ്പറിൽ ജനങ്ങൾക്ക് വ്യാജവാർത്തകൾ സംബന്ധിച്ച് പിഐബി വസ്തുതാ പരിശോധനാ സംഘത്തെ അറിയിക്കാം.
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും കോച്ചിംഗ് സ്ഥാപനങ്ങളുൾപ്പെടെ ഇതിന് പിന്നിലുണ്ടെന്നും കണ്ടെത്തിയിരുന്നു. കോച്ചിംഗ് അക്കാദമികളുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കലാപത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ നിരവധി പേർക്ക് അത്തരം സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Comments