ന്യൂഡൽഹി : അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില ഉയരുമ്പോൾ ഇന്ത്യയിൽ അതിനനുസരിച്ച് മാറ്റം വരുത്താത്തതിനാൽ പെട്രോളും ഡീസലും വിൽക്കുന്നത് വൻ നഷ്ടത്തിലാണെന്ന് എണ്ണക്കമ്പനികൾ. 15 -20 രൂപയോളം നഷ്ടം വരുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യമാണെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
അന്താരാഷ്‌ട്ര വിപണിയിലെ ഉയർന്ന വില കാരണം ഡീസൽ ലിറ്ററിന് 20 മുതൽ 25 വരെ രൂപയും പെട്രോൾ 14 മുതൽ 18 വരെ രൂപയും നഷ്ടമാണ് വരുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുമ്പോഴും രാജ്യത്തെ എണ്ണവിൽപ്പനയുടെ 90 ശതമാനവും കൈയാളുന്ന പൊതുമേഖലാ കമ്പനികൾ പെട്രോൾ, ഡീസൽ വില ആകെ ചെലവിന്റെ മൂന്നിലൊന്നാക്കി നിർത്തുകയാണ്. പെട്രോൾ, ഡീസൽ വിൽപ്പനയിലെ നഷ്ടം ഈ മേഖലയിൽ തുടർന്നുള്ള നിക്ഷേപങ്ങൾ പരിമിതപ്പെടുത്തും.
ജിയോ ബി.പി., നയാര എനർജി, ഷെൽ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സമീപിച്ചിരിക്കുന്നത്. വിലകൂട്ടി വിറ്റ് ഉപഭോക്താക്കളെ നഷ്ടത്തിലാക്കാനോ വിൽപ്പന കുറച്ച് നഷ്ടം ലഘൂകരിക്കാനോ നിർബന്ധിതരാകേണ്ട അവസ്ഥയാണെന്നും ഇവർ അറിയിച്ചു.
Comments