തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് വൃക്ക രോഗി മരിച്ചു. വൃക്ക കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ ഉൾപ്പെടെ ഗുരുതര അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ വൈകുകയായിരുന്നു.
എറണാകുളം രാജഗിരി ആശുപത്രിയിലെ മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്ക പോലീസ് അകമ്പടിയോടെ രണ്ടര മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ എത്തിച്ചിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതൽ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകൾ അണച്ച് ആംബുലൻസിന് വേണ്ടി പോലീസ് ഗ്രീൻചാനൽ ഒരുക്കിനൽകി. വൈകീട്ട് അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം എത്തിച്ചിരുന്നു. എന്നാൽ വൃക്ക തകരാറിലായ രോഗിക്ക് ശസ്ത്രക്രിയ ആരംഭിച്ചത് 4 മണിക്കൂറിന് ശേഷമായിരുന്നു. 9.30ന് ശേഷം ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.
ഓപ്പറേഷൻ നടക്കുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ട് പോലും സെക്യൂരിറ്റിക്ക് അലർട്ട് നൽകിയിരുന്നില്ല. അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും വ്യക്തത ഉണ്ടായിരുന്നില്ല. നെഫ്രോളജി,യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ഒരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല.
അതേസമയം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടർന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാൻ ഇടയായതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
അതേസമയം അവയവം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വൈകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടൻ തന്നെ വിളിച്ചു ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments