എറണാകുളം: വിചാരണ കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത് ആരെന്നറിയണമെന്ന് ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഫോറൻസിക് അന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് തനിക്ക് അറിയണമെന്ന് നടി ആവശ്യപ്പെട്ടത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായാണ് തനിക്ക് കിട്ടിയ വിവരമെന്ന് നടി കോടതിൽ പറഞ്ഞു. മെമ്മറി കാർഡിൽ ഉള്ള ദൃശ്യങ്ങൾ തന്നെ ആക്രമിച്ച് പകർത്തിയതാണ്. അത് പുറത്തു പോകുകയോ ആരെങ്കിലും കാണുകയോ ചെയ്താൽ ഭാവി എന്താകും?. അതിനാൽ സംഭവത്തിൽ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. കോടതിയിൽ സർക്കാരും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.
അതേസമയം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഹർജിയുടെ പേരിൽ അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. കോടതിക്ക് ലഭിച്ച ഫോറൻസിക് റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ വ്യത്യാസം ഇല്ല. പിന്നെ എങ്ങനെ ദൃശ്യങ്ങൾ ചോർന്നെന്ന് പറയാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഡിവിജ്വൽ ക്ലിപ്പിംഗുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. ഹർജിയുടെ പേരിൽ അന്വേഷണം ആവശ്യപ്പെട്ട് വിചാരണ വൈകിയെന്ന് ആരോപിച്ച് വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ വിചാരണ നീണ്ടു പോകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഹാഷ് വാല്യു മാറിയതിലെ അന്വേഷണത്തിന് മൂന്ന് ദിവസം മതിയാകും. അന്വേഷണം പൂർത്തിയാൻ ഇനിയും സമയം ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
Comments