ന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനയുമായുള്ള തർക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിർത്തി വിഷയത്തിൽ ഇന്ത്യൻ നിലപാട് സുവ്യക്തമാണ്. അത് ചൈനക്കും അറിവുള്ള കാര്യമാണെന്നും ഡോവൽ പറഞ്ഞു.
2020ൽ ശുഭകരമല്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചു. ചർച്ചകളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും ഒരു പരിധി വരെ സമ്മർദ്ദം ചെലുത്തിയും അവയിൽ ഭൂരിപക്ഷവും നമ്മൾ പരിഹരിച്ചു. എന്നാൽ ഇനിയും ചിലത് അവശേഷിക്കുകയാണ്. ഗാൽവൻ വിഷയത്തെ അധികരിച്ച് ഡോവൽ പറഞ്ഞു.
നമ്മൾ പരിശ്രമം തുടരും. അതേസമയം, നമ്മൾ ജാഗ്രത പുലർത്തുകയും അതിർത്തികൾ അവിതർക്കിതമായി സംരക്ഷിക്കുകയും ചെയ്യും. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അജിത് ഡോവൽ വ്യക്തമാക്കി.
2020 ഏപ്രിൽ- മെയ് മാസങ്ങളിൽ നടന്ന ഗാൽവൻ സംഘർഷങ്ങൾക്ക് ശേഷം നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇന്ത്യയും ചൈനയും തമ്മിൽ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. 15 വട്ടം കോർ കമാൻഡർ തല ചർച്ചകളും ഇരു രാജ്യങ്ങളും തമ്മിൽ നടന്നിരുന്നു. തുടർന്ന്, ചില മേഖലകളിൽ സൈനിക നിർവ്യാപനം നിലവിൽ വന്നിരുന്നു. എന്നാൽ ഇടയ്‌ക്കിടെയുള്ള പ്രകോപനം ചൈന തുടരുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം.
Comments