ലണ്ടൻ: ജനപ്രതിനിധികൾ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ സുപ്രീം കോടതി കൈകടത്തുന്നത് നല്ല പ്രവണതയല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജനാധിപത്യത്തിൽ രാഷ്‌ട്രീയം ചലനാത്മകമായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തികളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാനും ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കാനും തീർച്ചയായും സുപ്രീം കോടതിക്ക് ഉത്തരവാദിത്വമുണ്ട്. ഈ കടമയിൽ നിന്നും സുപ്രീം കോടതി ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. അതേസമയം, പൊതുവായ ചർച്ചകളിലൂടെയും പൗരന്മാരുടെ ഇടപെടലുകളിലൂടെയും അഭിപ്രായ രൂപീകരണം സാദ്ധ്യമാകേണ്ട വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് ജനപ്രതിനിധികളാണ്. അതാണ് ജനാധിപത്യത്തിന്റെ സത്തയെന്നും അദ്ദേഹം പറഞ്ഞു.
നയപരമായ കാര്യങ്ങളിലും സങ്കീർണ്ണമായ വിഷയങ്ങൾ പരിഹരിക്കുന്നതിലും സുപ്രീം കോടതിയെ മാത്രം എല്ലായ്പ്പോഴും ആശ്രയിക്കുന്നത് നല്ല പ്രവണതയല്ല. നിയമനിർമ്മാണ സഭകളുടെയും ഭരണനിർവ്വഹണ സമിതികളുടെയും പ്രവർത്തനങ്ങൾക്കപ്പുറം കോടതികളെ മാത്രം എല്ലാ കാര്യങ്ങളിലും ആശ്രയിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. ജനാധിപത്യത്തിൽ കോടതികളുടെ സ്ഥാനം എന്ന വിഷയത്തിൽ ലണ്ടനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ആദർശങ്ങൾ പൂർത്തീകരിക്കുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം ഉറപ്പ് വരുത്തുന്നതിലുമുള്ള പൗരന്മാരുടെ പ്രതികരണം ഓരോ അഞ്ച് വർഷം കൂടുമ്പോഴും മാത്രം വിനിയോഗിക്കേണ്ട ഒന്നല്ല. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും സദാ ചലനാത്മകമായിരിക്കണം എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
Comments