തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി വായിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം. ശിവൻകുട്ടിയെ സ്‌കൂളിൽ വിടാൻ സമയമായെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ട്രോൾ. നാളെ മുതൽ ശിവൻകുട്ടി എണ്ണം പഠിക്കാൻ സ്‌കൂളിലേക്ക് പോകുകയാണെന്നും സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നു.
പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്. 9353 കുട്ടികൾ ആയിരുന്നു ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റിച്ചത്.
ഒൻപതിനായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്നായിരുന്നു വായിക്കേണ്ടിയിരുന്നത്. എന്നാൽ മന്ത്രി തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്നാണ് വായിച്ചത്. ഇതാണ് പരിഹാസത്തിനിടയാക്കിയത്. മന്ത്രി കണക്കുവായിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഉയരുന്നത്.
ശിവൻകുട്ടി നാളെ മുതൽ സ്‌കൂളിൽ പോകുമെന്നും, മന്ത്രിയുടെ വിദ്യാഭ്യാസ ചിലവ് ഡിവൈഎഫ്‌ഐ വഹിക്കുമെന്നും പരിഹാസമുണ്ട്. പേരിന്റെ മുൻപിൽ വലിയ അഡ്വക്കേറ്റൊക്കെയുണ്ടെങ്കിലും കാര്യമില്ലെന്നാണ് ചിലർ പറയുന്നത്. എൽകെജി എങ്കിലും പാസായിട്ട് വിദ്യാഭ്യാസമന്ത്രിയായി ഇരിക്കാമായിരുന്നുവെന്നും പറയുന്നവരുണ്ട്. പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ ഒരു സംഖ്യ എന്ത് കൊണ്ട് നമ്മുടെ ശിവൻകുട്ടി ചേട്ടന് കണ്ടു പിടിച്ചു കൂടാ എന്നായിരുന്നു ചിലരുടെ ചോദ്യം.
Comments