അബുദാബി: കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കരുതെന്ന് അബുദാബി ലേബർ കോടതി. പകരം മറ്റൊരു ജോലി കണ്ടെത്തി മാറാൻ 180 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഈ കാലയളവു വരെ സാധുതയുള്ള വിസ ഉണ്ടെന്നും ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ കരാർ അവസാനിപ്പിച്ച തൊഴിലാളികളെ നിശ്ചിത ദിവസത്തേക്ക് രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് അബുദാബി ലേബർ കോടതി നിർദ്ദേശിച്ചു. പുതിയ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യമേഖലാ സ്ഥാപന മേധാവികൾക്കായി നടത്തി വെർച്വൽ നിയമ സാക്ഷരതാ സെഷനിലാണു കോടതി ഇക്കാര്യം ഉന്നയിച്ചത്. അനുയോജ്യ ജോലി സമയം തിരഞ്ഞെടുക്കാൻ ജീവനക്കാരന് അവകാശമുണ്ട്. വ്യത്യസ്ത കഴിവുകളുള്ളവർക്കു ദിവസ, മണിക്കൂർ അടിസ്ഥാനത്തിൽ പ്രത്യേക കരാറുണ്ടാക്കി ഒന്നിലേറെ കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യാനും അനുമതിയുണ്ട്. പുതിയ നിയമത്തെകുറിച്ചുള്ള അജ്ഞത നിയമം ലംഘിക്കുന്നതിനുള്ള ഇളവല്ലെന്നും പറഞ്ഞു.
യുഎഇയിൽ തൊഴിൽ തർക്ക കേസുകൾ വർധിച്ചതിനെ തുടർന്നാണു കോടതി സ്വരം കടുപ്പിച്ചത്. തൊഴിൽ നിയമത്തിൽ പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങൾ ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചുള്ളവയാണെന്നും കോടതി വിശദീകരിച്ചു. തൊഴിൽ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തൊഴിലുടമകൾ അറിഞ്ഞിരിക്കണമെന്നും കോടതി ഓർമിപ്പിച്ചു. സുവർണ ജൂബിലി നിറവിൽ അടുത്ത 50 വർഷത്തെ പദ്ധതികൾക്കു രൂപം നൽകിവരുന്ന യുഎഇ കൂടുതൽ തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര പരിഷ്കാരം കൊണ്ടുവന്നത്. ഫെബ്രുവരി മുതലാണ് യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിലായത്.
Comments