വയനാട്: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ആദിവാസി വനിത ഇന്ത്യയുടെ രാഷ്‌ട്രപതി ആകുന്നതിനെ എതിർത്താൽ വയനാട്ടിലെ ആദിവാസി സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാകുമെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. അമേഠിയിൽ ജനങ്ങൾ കൈവിട്ട രാഹുൽ ഗാന്ധിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത് വയനാട്ടിലെ ജനങ്ങളാണ്. വോട്ടർമാരിൽ 32 ശതമാനവും ആദിവാസികളാണെന്നും അതിനാൽ ഒരു ആദിവാസി വനിത രാഷ്‌ട്രപതി ആകുമ്പോൾ പിന്തുണയ്‌ക്കണമെന്നുമാണ് സന്ദീപ് വാര്യർ ആവശ്യപ്പെടുന്നത്.
കരിന്തണ്ടന്റെയും അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ പഴശ്ശിപ്പടയുടെ നട്ടെല്ലായ ആദിവാസി ജനതയുടെയും നാടാണ് വയനാട്. കാലവും ഭരണകൂടങ്ങളും ചേർന്ന് ചരിത്രത്തിന്റെ പുറമ്പോക്കിൽ കുഴിച്ച് മൂടിയ ഇന്ത്യൻ ആദിവാസി സമൂഹത്തിന് ആദ്യമായി തലയുയർത്തി നിൽക്കാനുള്ള ഒരവസരമാണിത്. ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി വനിത കടന്ന് വരാൻ പോകുകയാണ്. ദ്രൗപദി മുർമു രാഷ്‌ട്രപതിയാകുമ്പോൾ ആ തീരുമാനത്തോടൊപ്പം നിൽക്കണമെന്നും അതിനെ പിന്തുണയ്‌ക്കാതിരിക്കാൻ അന്ധമായ രാഷ്‌ട്രീയം കാരണമാകരുതെന്നും സന്ദീപ് വാര്യർ പറയുന്നു.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തരുത്. എതിരായി വോട്ട് രേഖപ്പെടുത്തിയാൽ അത് രാഹുലിനെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കുമെന്നും സന്ദീപ് വാര്യർ കത്തിൽ പറയുന്നു. പിന്തുണ നൽകിയില്ലെങ്കിൽ ചരിത്രം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാപ്പു തരില്ല എന്നും ബിജെപി വയനാട് ജില്ലാ സഹപ്രഭാരികൂടിയായ സന്ദീപ് വാര്യർ പറയുന്നു.
Comments