ബംഗളൂരു : അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം. ഇന്നലെ കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നേതൃത്വം നൽകിയ ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലെ 15 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
ടിവിയിൽ കണ്ടുപരിചയമുളള പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാൻസ്‌ജെൻഡർമാരായ പ്രണതിയും അഫ്‌സാരിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ ആളുകൾക്ക് ഒരു അവസരം ലഭിക്കുന്നത് ആദ്യമായാണ്. ഇത്തരം കാര്യങ്ങൾ ആളുകളുടെ ചിന്തയിലും മാറ്റം കൊണ്ടുവരുമെന്ന് ഇവർ പറഞ്ഞു.
ഈ നിമിഷം തങ്ങളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്കായി നിരവധി പദ്ധതി അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തങ്ങളുടെ ജീവിതം മികച്ചതാക്കുമെന്ന് വിശ്വാസമുണ്ടെന്നും ഇവർ പറയുന്നു.
‘ഞങ്ങൾ വളരെയധികം ആവേശത്തിലാണ്. പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആളുകൾ ഞങ്ങളെ പുച്ഛത്തോടെയാണ് നോക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം യോഗ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. ഇതിനായി യോഗ പരിശീലിക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തിരുന്നു. ” പ്രാന്തി പ്രകാശ് എന്ന ട്രാൻസ്‌ജെൻഡർ പറഞ്ഞു.
ഇത് തങ്ങൾക്ക് വ്യത്യസ്തമായ ദിവസമാണെന്നാണ് പരിപാടിയിൽ പങ്കെടുത്ത മറ്റൊരു ട്രാൻസ്ജെൻഡർ നിഷ പറഞ്ഞത്. ”കൊറോണ മഹാമാരിയുടെ കാലത്ത് ഞങ്ങൾ നിരവധി സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടു. അന്ന് പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതിയിലൂടെ ഞങ്ങൾക്ക് സൗജന്യമായി റേഷൻ ലഭിച്ചു. പ്രധാനമന്ത്രി ഏർപ്പെടുത്തിയ സൗജന്യ വാക്‌സിനുകൾ കൊറോണയെ പരാജയപ്പെടുത്താൻ സഹായിച്ചു. ഇന്ന്, അദ്ദേഹം നേതൃത്വം നൽകുന്ന ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” നിഷ പറഞ്ഞു.
എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ രാജ്യമെമ്പാടുമുള്ള 75 ഓളം കേന്ദ്രങ്ങളിൽ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗ അഭ്യസിച്ചത്. മൈസൂരിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം 15,000 ത്തോളം പേരും പരിപാടിയിൽ പങ്കെടുത്തു. 200 ഓളം ഭിന്നശേഷിക്കാർക്കും 100 അനാഥരായ കുട്ടികൾക്കും യോഗ ദിനത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.
Comments