വാഷിംഗ്ടൺ: ഒറ്റ കാലിൽ ബാലൻസ് ചെയത് 10 സെക്കൻഡ് എങ്കിലും നിൽക്കാൻ സാധിക്കാത്തവർ അടുത്ത 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ന്യൂയോർക്ക് സർവ്വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. യോഗയിൽ വൃക്ഷാസനം എന്നറിയപ്പെടുന്ന യോഗാഭ്യാസം കൂടിയാണിത്.
ഇത്തരത്തിലുള്ള ഒറ്റ കാലിലെ നിൽപ്പ് പ്രായമായവരുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ടെന്ന് സർവ്വകലാശാലയുടെ പഠനം പറയുന്നു
പ്രായമാകുന്നതിന് അനുസരിച്ച് മനുഷ്യന്റെ മെയ് വഴക്കവും ബാലൻസും കുറഞ്ഞ് വരാറുണ്ട്.പരിക്കേറ്റുണ്ടാകുന്ന മരണങ്ങളിൽ ഏറ്റവും കൂടുതലും ഉണ്ടാകുന്നത് ബാലൻസ് നഷ്ടപ്പെട്ട് വീഴുന്നത് മൂലമുള്ളതാണ്. ഓരോ വർഷം 37 ദശലക്ഷം ആളുകളെങ്കിലും ബാലൻസ് നഷ്ടപ്പെട്ട് വീഴാറുണ്ടെന്നാണ് കണക്കുകൾ. ഇവയിൽ പലതും ഗുരുതര പരിക്കിന് കാരണമാകുന്നു.
2008 മുതൽ 2020 വരെ നടത്തിയ പഠനത്തിൽ 51നും 75നും ഇടയിൽ പ്രായമുള്ള 1702 ആളുകളിലാണ് സർവകലാശാല ഒറ്റ കാലിൽ നിൽക്കാനുള്ള ശേഷി പരിശോധിച്ചത്. പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ട ആളുകളിൽ മൂന്നിൽ രണ്ടും പുരുഷൻമാരായിരുന്നു. ഒരു കാലിൽ നിന്ന് കൊണ്ട് സ്വതന്ത്രമായ മറ്റേ കാൽ ഒരു കാലിന്റെ പിന്നിൽ വെയ്ക്കാനും കൈകൾ വശത്തേക്കും ദൃഷ്ടി നേരയുമായി ഉറപ്പിക്കാനും ഗവേഷകർ ഇവരോട് ആവശ്യപ്പെട്ടു. മൂന്ന് അവസരങ്ങളാണ് ഇവർക്ക് നൽകിയത്. പങ്കെടുത്തവരിൽ 20 ശതമാനം പേർക്കും ഈ ഈ പരീക്ഷണം പൂർത്തിയാക്കാൻ സാധിച്ചില്ല.
പ്രായം കൂടുന്നതിന് അനുസരിച്ച് ഈ പരീക്ഷണം പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. 51നും 55നും ഇടയിലുള്ള 5 ശതമാനം പേരും, 56നും 60നും ഇടയിലുള്ള 8 ശതമാനം പേരും 61നും 65നും ഇടയിലുള്ള 18 ശതമാനം പേരും 66 നും 70 നും ഇടയിലുള്ള 37 ശതമാനം പേരും 71 നും 75 നും ഇടയിലുള്ള 54 ശതമാനം പേരും ടാസ്കിൽ പരാജയപ്പെട്ടു. പഠനകാലയളവിൽ മരണപ്പെട്ടവരിൽ ഭൂരിഭാഗവും പരീക്ഷണം വേണ്ട വിധത്തിൽ പൂർത്തികരിക്കാൻ സാധിക്കാത്തവരോ പരാജിതരോ ആയിരുന്നു. ഇതാണ് ഒറ്റ കാലിൽ നിൽക്കാൻ കഴിയാത്തവരുടെ അടുത്ത ദശകത്തിലെ മരണസാധ്യത 84 ശതമാനം അധികമാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
നാഡീവ്യൂഹപരമായ പ്രശ്നങ്ങളും എല്ലുകളുടെ ആരോഗ്യവും കാഴ്ചയും ധാരണശേഷിയും പ്രതികരിക്കാനുള്ള സമയവും ജീവിത ശൈലിയുമെല്ലാം ഒരാളുടെ ബാലൻസിനെ നിർണയിക്കുന്ന കാര്യങ്ങൾ കൂടിയാണ്. ഇതിനാലാണ് ഒറ്റ കാലിൽ നിൽക്കാനുള്ള ശേഷി ആരോഗ്യത്തിന്റെ സൂചനയായി കണക്കാക്കുന്നത്. ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടവരിൽ അമിതവണ്ണം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോളോൾ പോലുള്ള രോഗങ്ങളുമായി പോരാടുന്നവരും ആയിരുന്നതും പഠനഫലത്തിന് കൂടുതൽ ബലമേകുന്നു.
Comments