വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് അക്രമാസക്തമായ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമമാണ് അക്രമത്തിന് പിന്നിൽ. എസ് എഫ് ഐ മാർച്ച് നടത്തേണ്ടത് പിണറായിയുടെ ഓഫീസിലേക്കാണെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ ഗുണ്ടകൾ അടിച്ചു തകർത്തത്. സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന നാണംകെട്ട ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത എസ് എഫ് ഐ ഗുണ്ടകൾക്കെതിരെ പോലീസ് എന്ത് നടപടി എടുത്തുവെന്ന് വി ഡി സതീശൻ ചോദിച്ചു. ആക്രമണം ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സർക്കാരിന്റെ ഒത്താശയോടെ സിപിഎമ്മും ക്രിമിനൽ സംഘങ്ങളും കോൺഗ്രസ് നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Comments