ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ആസൂത്രിതമായ നീക്കങ്ങളുമായി ഹരിയാനയിലെ ചില ഖാപ്പ് പഞ്ചായത്തുകൾ. അഗ്നിവീരന്മാരാകാൻ താൽപര്യപ്പെടുന്ന എല്ലാവരെയും സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കാൻ ചില ഖാപ്പ് നേതാക്കൻമാർ ആഹ്വാനം ചെയ്‌തെന്നാണ് ആരോപണം. അഗ്നിപഥ് പദ്ധതിയ്‌ക്ക് അപേക്ഷിക്കുന്നവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയതായി യുവാക്കൾ ആരോപിച്ചു.
ഹരിയാനയിലെ രോഹ്തക് ജില്ലയിൽ ഖാപ് പഞ്ചായത്ത് നേതാക്കളുടെയും മറ്റ് സമുദായ നേതാക്കളുടെയും യോഗം നടന്നിരുന്നു. യോഗത്തിൽ ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ചില വിദ്യാർത്ഥി സംഘടനകളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പദ്ധതിയ്‌ക്ക് അപേക്ഷിക്കുന്ന യുവാക്കളെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും ബഹിഷ്‌കരിക്കുകയും ചെയ്യുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. പദ്ധതിയ്‌ക്ക് പൂർണ പിന്തുണ നൽകിയ കമ്പനികളെയും മറ്റ് സ്ഥാപനങ്ങളെയും എതിർക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും ഖാപ്പ് നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അഗ്നിപഥ് പദ്ധതിയെ പിന്തുണയ്‌ക്കുന്ന കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് 10,000 രൂപയിൽ കൂടുതൽ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചെന്നാണ് വിവരം.
ഖാപ്പ് നേതാക്കൻമാരുടെ ഭീഷണിയെക്കെതിരെ വ്യാപക പ്രതിഷേധവുമായി യുവാക്കൾ രംഗത്തെത്തി. രാജ്യത്തെ സേവിക്കുന്നതിൽ നിന്ന് ആർക്കും തടയാനാവില്ലെന്നായിരുന്നു യുവാക്കളുടെ പ്രതികരണം.
Comments