എറണാകുളം: പീഡന കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ്. എന്നും എപ്പോഴും സഹപ്രവർത്തകയായ നടിയ്‌ക്കൊപ്പമാണെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു. ലൈംഗികാതിക്രമം നേരിട്ട യുവതിയ്‌ക്ക് തന്റെ മുൻപിലെ തടസ്സങ്ങൾ മറികടന്ന് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും സംഘടന പ്രതികരിച്ചു.
നടി പരാതി നൽകിയതിന് പിന്നാലെ നടൻ വിദേശത്തേക്ക് കടക്കുകയും, നിയമത്തിന്റെ കണ്ണിൽ നിന്നും ഒളിച്ചുകഴിയുകയും ചെയ്തു. പിന്നീട് അവളുടെ പേര് സമൂഹമാദ്ധ്യമത്തിലൂടെ വിളിച്ചുപറയുകയും അപമാനിക്കുകയും ചെയ്തു. പിന്നീട് വീഡിയോ പിൻവലിച്ച് പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ ശ്രമിച്ചു. ആക്രമിക്കപ്പെടുന്നവരെ നിശബ്ദരാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ മനസ്സിലാക്കേണ്ടത്.
നടനിൽ നിന്നും അതിക്രമം നേരിട്ടതായി ഇതിന് മുൻപും നിരവധി സ്ത്രീകൾ പരാതിപ്പെട്ടിട്ടുണ്ടെന്നും സംഘടന പറഞ്ഞു.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28% തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിന്റെ കാരണവും ഇതേ പറ്റേൺ ആണെന്നും സംഘടന കുറ്റപ്പെടുത്തി.
Comments